ജീവിച്ചിരിക്കുന്ന കാലമത്രയും ഈസാനബി(അ) സക്കാത്ത് കൊടുക്കാൻ ബാധ്യസ്ഥനാണ്

قَالَ اِنِّیۡ عَبۡدُ اللّٰہِ ۟ؕ اٰتٰنِیَ الۡکِتٰبَ وَ جَعَلَنِیۡ نَبِیًّا
وَّ جَعَلَنِیۡ مُبٰرَکًا اَیۡنَ مَا کُنۡتُ ۪ وَ اَوۡصٰنِیۡ بِالصَّلٰوۃِ وَ الزَّکٰوۃِ مَا دُمۡتُ حَیًّا
وَّ بَرًّۢا بِوَالِدَتِیۡ ۫ وَ لَمۡ یَجۡعَلۡنِیۡ جَبَّارًا شَقِیًّا
وَ السَّلٰمُ عَلَیَّ یَوۡمَ وُلِدۡتُّ وَ یَوۡمَ اَمُوۡتُ وَ یَوۡمَ اُبۡعَثُ حَیًّا

”അദ്ദേഹം (ഈസാബ്‌നു മര്‍യം) പറഞ്ഞു: നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്ക് അവന്‍ ഗ്രന്ഥം നല്‍കുകയും എന്നെ നബിയാക്കുകയും ചെയതിരിക്കുന്നു. ഞാന്‍ എവിടെയാണെങ്കിലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവന്‍ എനിക്ക് താക്കീത് നല്‍കിയിരിക്കുന്നു. അവന്‍ എന്നെ എന്റെ മാതാവിനോട് നന്നായി പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ ദുര്‍ഭഗനായ ധിക്കാരിയാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും ഞാന്‍ മരിക്കുന്ന ദിവസവും ഞാന്‍ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെ മേല്‍ സമാധാനം. (സൂറ!: മര്‍യം : 31-34 )

ഈസാനബി(അ) താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം സകാത്ത് നൽകണമെന്ന് അല്ലാഹു തന്നോട് താക്കീത് ചെയ്ത കാര്യം ഈ ആയത്തിലൂടെ വ്യക്തമായി പറയുന്നു. ആകാശത്ത് എന്ത് വരുമാനമാർഗ്ഗമാണ് ഈസാനബിക്കുള്ളത്, ഇനി ഏത് “അർഹതപ്പെട്ടയാൾക്ക്“ വേണ്ടിയാണ് അദ്ദേഹം അകാശത്ത് സക്കാത്ത് നൽകുന്നത് ? . ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, സർവ്വശക്തനായ അല്ലാഹു എല്ലായ്പോഴും കൂട്ടമായ/സംഘം ചേർന്നുള്ള (ജമാഅത്തായ) പ്രാർഥന ചെയ്യുവാൻ നമ്മോട് ആജ്ഞാപിക്കുന്നു, ഇത് എത്ര പ്രധാനമാണെന്ന് എല്ലാ മുസ്ലിംങ്ങൾക്കും അറിയാവുന്ന കാര്യവുമാണ്. അങ്ങനെയിരിക്കെ 2000 വർഷത്തോളമായിക്കാണണം ഈസാനബി (അ) അത്തരത്തിൽ പ്രാർത്ഥന നടത്തിയിട്ട്. ഈസാനബി പ്രർത്ഥന നടത്തിയിരുന്നത് സുവിശേഷങ്ങളിൽ പറഞ്ഞതു പ്രാകാരമായിരുന്നല്ലോ? അപ്പോൾ ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെയാരിക്കുമോ പ്രാർത്ഥിക്കുന്നത് അതോ മുസ്ലിം രീതി അനുസരിച്ചോ?. അല്ലാഹു ഈസായോട് തന്റെ ഉമ്മയോട് ജീവിച്ചിരിക്കുന്ന കാലമത്രയും നല്ലരീതിയിൽ പെരുമാറാൻ, ദയ കാണിക്കാൻ കൽപിച്ചിട്ടുണ്ടെന്നും എന്നാൽ പിന്നീട് അദ്ദേഹം മർയം(അ)യെ വേർപിരിഞ്ഞുക്കൊണ്ട് ആകാശത്തേക്ക് താമസം മാറ്റി ജീവിക്കുമ്പോൾ, അല്ലാഹുവിൻ്റെ ഈ കൽപ്പന (മാതാവിനോടുള്ള കടമ) നിറവേറ്റിയിരുന്നില്ല എന്നു പറയേണ്ടി വരില്ലേ ?.

അഹമദിയ്യാ മുസ്ലിം ജമാഅത്തിൻ്റെ വന്ദ്യ സ്ഥാപകർ പറയുന്നു:

“മേൽ പറഞ്ഞ കൽപ്പനകൾ ഒന്നും തന്നെ സ്വർഗത്തിൽ നടപ്പിലാക്കാൻ കഴിയില്ല. യേശു ശാരീരികമായി സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ടുവെന്ന് വിശ്വസിക്കുന്നവർ, മുകളിലെ വാക്യമനുസരിച്ച്, ഈസാ ഇപ്പോഴും തോറായുടെയും സുവിശേഷത്തിന്റെയും എല്ലാ കൽപ്പനകൾക്കും വിധേയനാണെന്ന് അംഗീകരിക്കേണ്ടതുണ്ട്, എന്നാൽ ഇക്കാര്യം സ്വർഗത്തിൽ നിറവേറ്റാൻ കഴിയില്ല.

ഒരു വശത്ത് സർവ്വശക്തനായ ദൈവം യേശുവിനോട് തന്റെ ജീവിതകാലം മുഴുവൻ തന്റെ മാതാവിനോട് കർത്തവ്യബോധമുള്ളവനായി പെരുമാറണം എന്നു കൽപ്പിക്കുകയും, പിന്നീട് ഈസാനബി ജീവിച്ചിരിക്കെതന്നെ അവരെ അദ്ദേഹത്തിൽനിന്നും വേർപ്പെടുത്തുകയും ചെയ്യുന്നു, അതുപോലെ ദാനധമ്മങ്ങൾ നൽകുവാൻ കൽപ്പിക്കപ്പെടുകയും എന്നാൽ അങ്ങനെ ചെയ്യാൻ കഴിയാത്ത അല്ലെങ്കിൽ മറ്റാരെയെങ്കിലും ഇതിനു പ്രേരിപ്പിക്കാൻ കഴിയാത്ത ഒരു സ്ഥലത്തേക്ക് അദ്ദേഹത്തെ മാറ്റുകയും, നമസ്കാരം നിഷ്ഠയോടെ നിർവഹിക്കാൻ അല്ലാഹു കല്പിക്കുകയും എന്നിട്ട് പ്രാർത്ഥനയ്ക്ക് ഒരു അത്യാവശ്യഘടകമായിട്ടുള്ള സത്യവിശ്വാസികളുടെ സഹവാസത്തിൽ നിന്ന് അദ്ദേഹത്തെ അകലെയാക്കുകയും ചെയ്യുക എന്നുള്ള കാര്യങ്ങളൊക്കെ ആശ്ചര്യം തന്നെ.

സ്ഥൂലദേഹത്തോടുകൂടെയുള്ള സ്വർഗ്ഗാരോഹണം കാരണത്താൽ, സഹജീവികളോടുള്ള തന്റെ കടമകൾ നിർവഹിക്കാനും നന്മ കൽപിക്കാനും ദുരാചാരം വിലക്കാനും അദ്ദേഹത്തെ നിശ്പ്രാപ്തനാക്കുന്നതല്ലാതെ മറ്റെന്തെങ്കിലും ഫലമുണ്ടോ? ഈ 1891 വർഷങ്ങളിൽ അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നെങ്കിൽ തന്റെ ജീവിതം ദൈവസൃഷ്ടികൾക്ക് എത്ര പ്രയോജനകരമാകുമായിരുന്നു! സ്വർഗത്തിലേക്കുള്ള അദ്ദേഹത്തിന്റെ ശാരീരികമായ കരകയറ്റത്തിന്റെ ഏക ഫലം അദ്ദേഹത്തിന്റെ ജനങ്ങൾ വഴിതെറ്റിപ്പോയി എന്നുള്ളതും, പ്രവാചകത്വത്തിന്റെ കർത്തവ്യങ്ങൾ നിർവഹിക്കാനുള്ള അവസരം അദ്ദേഹത്തിന് പൂർണ്ണമായും തന്നെ നഷ്ടപ്പെട്ടു എന്നുള്ളതുമാണ്.

(ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് (അ), റൂഹാനി ഖസാഈൻ, ഇസാലെ ഔഹാം, വാല്യം 3, പേ, 330-332)