അഹ്മദിയ്യാ മുസ്ലിം ജമാഅത്ത്

മോക്ഷാർഹമായ ജമാ'അത്ത്

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لَيَأْتِيَنَّ عَلَى أُمَّتِي مَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلاَنِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً قَالُوا وَمَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي ‏”‏ ‏‏

നബി(സ) പറഞ്ഞു: ബനീഇസ്റാഈലിൽ സംഭവിച്ചതൊക്കെ എന്റെ ഉമ്മത്തിലും വന്നുഭവിക്കും. ഒരു ജോഡി ചെരുപ്പ് അന്വോന്യം സദൃശ്യമായിരിക്കുന്നതുപോലെ. അവരിൽ ആരെങ്കിലും തന്റെ മാതാവിനെ പരസ്യമായി പരിഗ്രഹിച്ചിട്ടുണ്ടെങ്കിൽ എന്റെ ഉമ്മത്തിലും അത്തരം ദുർഭഗൻ ഉണ്ടാവും. ബനീഇസ്റാഈൽ 72 കക്ഷികളായാണ് ഭിന്നിച്ചത്. എന്റെ ഉമ്മത്ത് 73 കക്ഷികളായി പിരിയും. ഒരു കൂട്ടരൊഴികെ മറ്റൊല്ലാവരും നരകത്തിലായിരിക്കും, സ്വഹാബാക്കർ ചോദിച്ചു. തിരുദൂതരേ, ആരാണ് ആ കക്ഷി? നബി(സ) പറഞ്ഞു:  “ഞാനും എന്റെ സ്വഹാബത്തും ഉള്ള നിലയിൽ സ്ഥിതി ചെയ്യുന്നവർ.”

(ജാമിഉ തിർമിദി, കിത്താബുൽ ഈമാൻ, അധ്യായം 18, ഭാഗം 5, പേജ് 26 )

 

ഭൂമിയില്‍ അന്ധകാരവും അധര്‍മ്മവും വ്യാപിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശനത്തിനു വേണ്ടി ഒരു പരിശുദ്ധാത്മാവിനെ എഴുന്നേല്പിക്കുകയും അദ്ദേഹം മുഖേന ജനങ്ങളെ സമുദ്ധരിക്കുകയും നവീന ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്ത് നിര്‍മതത്വത്തിന്റെയും നിരീശ്വരത്വത്തിന്റെയും ഇരുട്ടില്‍ നിന്ന് അവരെ പുറത്തേക്കു കൊണ്ടുവരികയും ചെയ്യുകയെന്നത് ലോകാരംഭം മുതല്‍ക്കെയുള്ള അല്ലാഹുവിന്റെ ഒരു വഴക്കമാണെന്നു ലോകമതങ്ങളുടെ ചരിത്രത്തില്‍ കണ്ണോടിക്കുന്ന ആര്‍ക്കും തന്നെ മനസ്സിലാക്കാൻ കഴിയും.

അവസാന കാലത്ത് ഹദ്‌റത്ത് ഈസബ്‌നു മര്‍യം(അ) ആകാശത്ത് നിന്ന് ഉടലൊടെ ഇറങ്ങുകയും മുസ്‌ലിം ഉമ്മത്തിൽ ഇമാം മഹ്ദി(അ) ആഗതരാകുകയും പിന്നെ അവര്‍ രണ്ടുപേരും ഒന്നിച്ച് ഇസ്‌ലാം പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് മുസ്‌ലിംകള്‍ പൊതുവില്‍ വിശ്വസിച്ചുപോരുന്നു. അതായത് സാധാരണ മുസ്‌ലിംകള്‍ അവസാന കാലത്ത് രണ്ട് ആത്മീയ വ്യക്തിത്വങ്ങളുടെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ “റസൂലന്‍ ഇലാ ബനീ ഇസ്‌റാഈല്‍” (സൂറ: ആലു ഇംറാന്‍) (അതായത് ബനീ ഇസ്‌റാഈലിലേക്ക് നിയോഗിക്കപ്പെട്ട റസൂല്‍) ആയ ഹദ്‌റത്ത് ഈസബ്‌നു മര്‍യം(അ) രണ്ടായിരം വര്‍ഷം മുമ്പേ മറ്റ് പ്രവാചകന്മാരെ പോലെ മരണപ്പെട്ടിരിക്കുന്നുവെന്നാണ് വിശുദ്ധ ഖുര്‍ആനില്‍ നിന്നും സ്വിഹാഹു സിത്തയിലെ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത്. അദ്ദേഹം ഭൗതിക ശരീരവുമായി ആകാശത്തേക്കു  പോകുകയോ അവിടെ ജീവിച്ചിരിക്കുകയോ ഭൗതിക ശരീരവുമായി ഈ കാലഘട്ടത്തില്‍ ഈ ലോകത്തേക്ക് ഇറങ്ങിവരുകയോ ചെയ്യുന്നതല്ല. തിരുനബിയുടെ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നത് ദീനിന്റെ പുനരുജ്ജീവനത്തിനും ഉത്തിന്റെ പരിഷ്‌കരണത്തിനും വേണ്ടി മുഹദീ ഉമ്മത്തിൽ നിന്നുതന്നെ ഒരു വ്യക്തി ആഗതരാകുമെന്നാണ്. അദ്ദേഹം ഇസ്‌ലാമിക സാങ്കേതിക ശബ്ദത്തില്‍ അല്‍ ഇമാമുല്‍ മഹ്ദിയെന്ന് അറിയപ്പെടുന്നതാണ്. ആത്മീയമായി അദ്ദേഹം തന്നെയാണ് ഹദ്റത്ത് ഈസബ്‌നു മര്‍യമിന്റെ സദൃശ്യനും.

വാഗ്ദത്ത മഹ്ദി ഇമാം (അ)

ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് (അലൈഹിസ്സലാം)

(1935-1908)

അവസാന കാലത്ത് ഇസ്ലാമിനെ പുനരുദ്ധരിക്കാൻ വേണ്ടി ദൈവത്താൽ നിയുക്തനായ മഹ്ദിയും മസീഹും താനാണെന്നു അഹ്മദിയ്യാ പ്രസ്ഥാനത്തിൻറെ വിശുദ്ധ സ്ഥാപകരായ ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അലൈഹിസ്സലാം) വാദിച്ചു. ആ പുണ്യാത്മാവ് സത്യ വാദിയാണെന്ന് വ്യക്തമാക്കുന്ന അനേകം ദൃഷ്ടാന്തങ്ങൾ വെളിപ്പെടുകയും വാഗ്ദത്ത മഹ്ദീ മസീഹിനെ സംബന്ധിച്ച പ്രവചനങ്ങൾ പൂർത്തിയാവുകയും ചെയ്തു. നബി നായകർ സല്ലല്ലാഹു അലൈഹിവസല്ലം തിരുമേനിയുടെ പ്രവചനത്തിന് പൂർത്തീകരണമായിട്ടാണ് ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് ഖാദിയാനി (അലൈഹിസ്സലാം). അവതീർണനായത്.

നിങ്ങളെല്ലാം ഒത്തു ചേർന്ന് അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കുക . നിങ്ങൾ ഭിന്നിക്കരുത് . നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹം സ്മരിക്കുക
  ( ഖുർആൻ 3 : 104 )

മനുഷ്യൻ സാമൂഹ്യ ജീവിയാണ് .വ്യക്തിയുടെ നിലനിൽപ്പിനാധാരം സാമൂഹ്യവ്യവസ്ഥയാണ് . സമൂഹ പരിപക്ഷ്യത്തിൽ മാത്രമാണ് മനുഷ്യന് വ്യക്തിത്വമുണ്ടാകുന്നത് . മനുഷ്യന്റെ സാമൂഹികവും അദ്ധ്യാത്മികവുമായ ജീവിതത്തിനും പുരോഗതിക്കും പ്രകൃതിയോടിണങ്ങി ചേർന്ന മഹോന്നതമായൊരു സാമൂഹിക സംഘടന വ്യവസ്ഥ അതായത് ജമാഅത്ത് വ്യവസ്ഥ ഇസ്ലാം നിർദേശിക്കുന്നു . പ്രകൃതിയിലുള്ള നേതൃത്വ ഘടനയിൽ ഒരു പരമോന്നത നേതാവുള്ള അൽ ജമാഅത്താണ് അഥവാ ഖിലാഫത്ത് വ്യവസ്ഥയാണ് ഇസ്ലാമിലെ സമഗ്രമായ സാമൂഹിക വ്യവസ്ഥയുടെ സംഘടനാ രൂപം .
 
ഇസ്ലാമിൽ നിർബന്ധമാക്കപ്പെട്ട മിക്ക ആരാധനാ വ്യവസ്ഥകളും സമ്പ്രദായങ്ങളും സാമൂഹിക രൂപമുള്ളതാണ് . ഇസ്ലാമിലെ അതിശക്തമായ സാമൂഹ്യ ബോധമാണ് ഇത് കാണിക്കുന്നത് . അൽ ജമാഅത്ത് അഥവാ ഖിലാഫത്ത് വ്യവസ്ഥ ഛിദ്രമാക്കപ്പെട്ടു പോകുമെന്നും മുസ്ലിം ഉമ്മത്തിന്റെ സംഘടിത ജീവിതത്തിന് ശൈഥില്യം വന്ന് വിഭാഗീയ വിഘടന പ്രവണതയുടെ അടിസ്ഥാനത്തിലുള്ള കക്ഷികൾ (ഫിർഖകൾ) ആയിത്തീരുമെന്നും അതിൽ ഒരു വിഭാഗം മാത്രം അൽ ജമാഅത്തായി നില കൊള്ളുമെന്നും മുഹമ്മദ് നബി (സ) പ്രവചിച്ചിട്ടുണ്ട് . ഒന്നാം ലോകയുദ്ധത്തിന് ശേഷം ഉമ്മത്തിൽ അവശേഷിച്ച ജീർണമായ ഖിലാഫത്ത് വ്യവസ്ഥയും മുസ്ലിംകൾക്ക് നഷ്ടമായി . ഖിലാഫത്തിന്റെയും ജമാഅത്തിന്റെയും അഭാവത്തിലുള്ള വിഭാന്തിയിൽ നിന്നാണ് മറ്റു ഭൗതിക സംഘടനകളെ അനുകരിച്ചുകൊണ്ട് വിഭാഗീയ പ്രവണതയോടു കൂടിയ നിരവധി മുസ്ലിം കക്ഷികൾ ഉടലെടുത്തത് .
 
ഇന്ന് അഹ്മദിയ്യാ മുസ്ലിം ജമാഅത്താഴികെ അൽജമാഅത്തിന്റെ പൂർണമായ അടയാളമുള്ള മറ്റൊരു മുസ്ലിം വിഭാഗവും ഭൂമുഖത്തില്ല . ഇസ്ലാമിന്റെ ഒഴിച്ചു കൂടാനാകാത്ത അവിഭാജ്യഘടകം എന്ന് മുഹമ്മദ് നബി (സ) അരുളിയ അൽജമാഅത്ത് ഏതാണെന്ന് ഇസ്ലാമിക ജീവിതം നയിക്കാനാഗ്രഹിക്കുന്ന ഓരോ മുസ്ലിമും മനസ്സിലാക്കേണ്ടതുണ്ട്.

ഫിർഖ 'അൽജമാഅത്ത് ' അർഥവും വിവക്ഷയും

അറബി ഭാഷയിൽ ‘ഫറഖ് ‘, ‘ഫിർഖ’, ‘തഫർറൂഖ ‘, ‘ഇഫ്തിറാഖ് ‘ എന്നീ വാക്കുകൾ വിഭാഗീയതയേയും ഭിന്നതയേയും കുറിക്കുന്നതിനായിട്ടാണ് പ്രയുക്തമായിട്ടുള്ളതെങ്കിൽ ‘ജംഅ് ‘, ‘ ജുമുഅ’, ‘ജമാഅത്ത് ‘, ‘ഇജ്തിമാഅ് ‘ എന്നിവ കൂട്ടായ്മ , ഏകോപനം , സമ്മേളനം എന്നീ അർഥങ്ങൾക്കായിട്ടാണ് പ്രയോഗിക്കുക . ഇത് സംബന്ധമായ ധാരാളം ആയത്തുകൾ വിശുദ്ധ ഖുർആനിൽ നിറഞ്ഞു നിൽക്കുന്നു .
 
ഹദ്റത്ത് റസൂൽ കരീം(സ)തന്റെ ഉമ്മത്തിൽ വരാനിരിക്കുന്ന ഭിന്നതകളെയും അന്തഛിദ്രങ്ങളെയും കുറിച്ച് സൂചിപ്പിച്ചു കൊണ്ട് തഫർറുഖ് എന്ന വാക്കും ആ കാലത്ത് പ്രത്യക്ഷമാകുന്ന മഹ്ദീ മസിഹിനാൽ സംജാതമാവുന്ന ജമാഅത്തിന് ജമാഅത്തുൽ മുസ്ലിമീൻ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത് .
 
ബുഖാരി കിതാബുൽ ഫിതനിൽ ഹദ്റത്ത് ഹുദൈഫ ബിൻ അൽ യമാനി രിവായത്ത് ചെയ്യുന്നു . ഞാൻ റസൂലുല്ലാഹി (സ) യോട് ചോദിച്ചു.
 
“ യാ , റസൂലുല്ലാഹ് ! ഞങ്ങൾ അജ്ഞതയിലും തിന്മയിലുമായിരുന്നപ്പോൾ അല്ലാഹു ഞങ്ങൾക്ക് അനുഗ്രഹം (നന്മ) തന്നു . ഈ നന്മക്ക് ശേഷം വല്ല തിന്മയും വരുമോ ? ‘ തിരുമേനി (സ) “ അതേ ‘ എന്ന് പ്രതിവചിച്ചു . അപ്പോൾ ഞാൻ “ ആ തിന്മക്ക് ശേഷം വീണ്ടും നന്മയുണ്ടാകുമോ ‘ എന്ന് ചോദിച്ചു . “ അതേ , അതിൽ ധൂമ പടലങ്ങളുണ്ടാവും ‘ എന്ന് മറുപടി പറഞ്ഞു . “ എന്താണാ ധൂമ പടലങ്ങൾ ? ‘എന്ന എന്റെ ചോദ്യത്തിന് ഇപ്രകാരം പ്രതിവചിച്ചു . ” അവർ ( അക്കാലത്തുള്ള എന്റെ ഉമ്മത്തിൽപെട്ടവർ ) എന്റെ മാർഗ നിർദേശത്തിന് എതിരായി ചരിക്കുന്നവരായിരിക്കും . അവരുടെ ചില കാര്യങ്ങൾ നിനക്ക് നന്നായിട്ടും ചിലത് മോശമായിട്ടും തോന്നും . അപ്പോൾ ഞാൻ ” ഈ ഖൈറിന് ശേഷം വല്ല ശർറും ഉണ്ടാകുമോ ? എന്ന് ചോദിച്ചതിന് , അതേ , അവരിൽ ചിലർ നരകത്തിന്റെ വാതിലു കളിലേക്ക് ക്ഷണിക്കുന്ന വരായിട്ടുണ്ടാകും . അവരുടെ ക്ഷണത്ത സ്വീകരിക്കുന്നവരെ അവർ നരകത്തിലേക്ക് തള്ളിവിടും ‘ എന്ന് മറുപടി പറഞ്ഞു . “ അവരുടെ സ്ഥിതി ഞങ്ങൾക്ക് വിവരിച്ചു തരിക ‘ എന്ന് ഞാൻ അപേക്ഷിച്ചതിന് ഇപ്രകാരം മറുപടി പറഞ്ഞു : “ അവർ നമ്മുടെ തന്നെ സമുദായത്തിൽപെട്ടവരായിരിക്കും . അവർ നമ്മുടെ ഭാഷയിൽ സംസാരിക്കുന്നവരായിരിക്കും .അപ്പോൾ ആ കാലം വന്നു പെടുകയാണെങ്കിൽ ഞങ്ങൾക്കുള്ള അങ്ങയുടെ കൽപ്പനയെന്തെന്ന് ചോദിച്ചു . ‘ നീ യഥാർഥ മുസ്ലിംകളുടെ ജമാഅത്തുമായും അവരുടെ ഇമാമുമായും ബന്ധപ്പെടുക എന്നു മറുപടി പറഞ്ഞു : ” അപ്പോൾ ആ ജമാഅത്തും ഇമാമും ഇല്ലെങ്കിലോ എന്ന് ഞാൻ ചോദിച്ചതിന് , നീ എല്ലാ ഫിർഖകളിൽ നിന്നും അകന്ന് നിൽക്കുക . നിനക്ക് കാടുകളിൽ ചെന്ന് മരത്തിന്റെ തോൽ ചവച്ചിറക്കി ജീവിച്ച് ആ അവസ്ഥയിൽ തന്നെ മരിക്കേണ്ടി വന്നാലും ശരി ‘ എന്നു മറുപടി പറഞ്ഞു . 
( ബുഖാരി , കിതാബുൽ ഫിത്തൻ )
 
ഇവിടെ “ലൈസൽ ജമാഅത്തുൽ മുസ്ലിമീന വഇമാമഹും ‘ നീ മുസ്ലിംകളുടെ ജമാഅത്തു മായും അതിന്റെ ഇമാമുമായും ബന്ധപ്പെടുക എന്നാണ് വന്നിരിക്കുന്നത് . എന്നാൽ പ്രസ്തുത ജമാഅത്തിൽ നിന്ന് വിട്ടു നിൽക്കുന്നവരെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളത് ” ഫഅ്തസിൽ തിൽക്കൽ ഫിറഖകുല്ലഹാ ‘ എല്ലാ ഫിർഖകളിൽ നിന്നും (ഇവിടെ എല്ലാ ജമാഅത്തിൽ നിന്നും എന്ന വാക്കല്ല ഉപയോഗിച്ചിരിക്കുന്നത്) വിട്ടു നിൽക്കുക എന്നാണ് . ജമാഅത്തിന്റെ നിർവചനമായി റസൂൽ തിരുമേനി (സ) അരുൾ ചെയ് തിരിക്കുന്നത് ” ജമാഅത്ത് ഇല്ലാബി ഇമാമിൻ ‘ ഒരു ഇമാം (ആത്മീയ നേതാവ്) ഇല്ലാതെ ഒരു ജമാഅത്തും ഇല്ല എന്നാണ് . ആ ഇമാം ദൈവി നിയുക്തനായ ആളായിരിക്കണം . അതിനെക്കുറിച്ച് റസൂലുല്ലാഹി (സ) അരുളി ചെയ്യുന്നു . “ കാലത്തിന്റെ ഇമാമിനെ സ്വീകരിക്കാതെ മരണപ്പെടുന്ന ആൾ ജാഹിലിയ്യത്തിന്റെ മരണമാണ് വരിക്കുന്നത് ‘ ( മുസ്നദ് അഹ്മദ് , തിർമിദി )
 
കക്ഷി പ്രളയം കണ്ട് സംഭീതരാവുന്നവരോട് മേൽ വിവരിച്ച ഹദീസുകളിൽ നിന്നും മനസ്സിലാവുന്നത് മുസ്ലിം സമുദായം ഫിർഖ കളായും അവാന്തര വിഭാഗങ്ങളായും ചിന്നിച്ചിതറുമ്പോൾ ആ കാലത്തവതരിക്കുന്ന ഇമാമിനെ സ്വീകരിച്ച് അദ്ദേഹത്തിന്റെ ജമാഅത്തുമായി ബന്ധപ്പെടേണ്ടതാണെന്നാണ് . മറ്റൊരിടത്ത് ഹദ്റത്ത് റസൂൽ തിരുമേനി (സ) അരുൾ ചെയ്യുന്നു : ബനീഇസായീൽ 72 കക്ഷികളായി ( ഇവിടെ തഫർറഖത്ത് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത് ) എല്ലാ ഫിർഖകളും നരകത്തിൽ പതിക്കുന്നതാണ് , ഒരു മില്ലത്ത് ഒഴികെ (ഇവിടെ ഫിർഖ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല ) . അതാരാണെന്ന് സഹാബാക്കൾ ചോദിച്ചപ്പോൾ ഏത വസ്ഥയിലിലാണോ ഞാനും എന്റെ സഹാബാക്കളും ഉള്ളത് ആ അവസ്ഥയിലുള്ളവർ ആയിരിക്കും എന്നും പ്രതിവചിച്ചു . മറ്റൊരു രിവായത്തിൽ “ വഹിയൽ ജമാഅ : അതൊരു ജമാഅത്ത് ആയിരിക്കും എന്നും രേഖപ്പെടുത്തിയിട്ടുണ്ട് .
 
അതായത് മുസ്ലിംകൾ 73 – ഓളം കക്ഷികളും പ്രതികക്ഷികളും ആയി ഛിന്നഭിന്നമായ അവസ്ഥ നേരിടേണ്ടിവരുമ്പോൾ ദൈവനിയുക്തനായ ഒരു ഇമാമിന്റെ കീഴിൽ സുസംഘടിതമായ ഒരു ജമാഅത്തായിരിക്കും തങ്ങളെ നരകപാതയിൽ നിന്ന് സംരക്ഷിച്ച് മോക്ഷ പ്രാപ്തരാക്കുന്നതെന്ന് ഇതിൽ നിന്ന് മനസ്സിലാകുന്നു . ഇതിന് മുമ്പ് ചിന്തിക്കാനു ള്ളത് ഇന്നത്തെ മുസ്ലിം സമുദായം ഒരു ആഗോള ഇമാമിന്റെ കീഴിൽ സംഘടിതരായി നില കൊള്ളുന്നുവോ ഇല്ലയോ എന്നാണ് .
 
 

അഹ്മദിയ്യാ ഖിലാഫത്ത്

وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ

നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട്, അവർക്ക് മുമ്പുള്ളവരെ ഖലീഫമാരാക്കിയത് പോലെ തീർച്ചയായും അവരെയും ഭൂമിയിൽ ഖലീഫമാരാക്കുകയും, അവർക്കായി അവൻ തൃപ്തിപ്പെട്ട മതത്തെ അവർക്ക് പ്രബലപ്പെടുത്തിക്കൊടുക്കുകയും അവരുടെ ഭയത്തിനു ശേഷം രക്ഷയും സമാധാനവും അവർക്ക് പകരം നൽകുകയും ചെയ്യുന്നതാണെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു, അവർ എന്നെ മാത്രം ആരാധിക്കുന്നതാണ് ; എന്നോട് മറ്റൊന്നിനെയും അവർ പങ്കുചേർക്കുയില്ല. അതിനു ശേഷം ആരെങ്കിലും നിഷേധിക്കുകയാണെങ്കിൽ അവർ തന്നെയാണ് ധിക്കാരികൾ (24:56)

ഖലീഫത്തുൽ മസീഹ് ഖാമിസ് ഹദ്റത്ത് മിർസാ മസ്രൂർ അഹ്മദ് (അയ്യദഹുള്ളാഹു തആല ബിന്നസ്രിൽ അസീസ്)

1889 – ല്‍ ഹസ്രത്ത് മിര്‍സാ ഗുലാം അഹ്‌മദ് (അ) ആണ് ഈ ദൈവിക ജമാഅത്ത് അല്ലാഹുവിന്‍റെ അറിയിപ്പനുസരിച്ച് സ്ഥപിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗാനന്തരം തിരഞ്ഞെടുക്കപ്പെടുന്ന ഖലിഫമാര്‍ ഈ ജമാഅത്തിനെ നയിക്കുന്നു. ഇപ്പോള്‍ അഞ്ചാമത്തെ ഖലീഫ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദിന്റെ (അയ്യദഹൂള്ളാഹു തആല ബിന്നസ്രിൽ അസീസ് ) നേതൃത്വത്തിൽ 195ൽ പരം രാഷ്ട്രങ്ങളില്‍ ജമാ‌അത്ത് ഇസ്‌ലാമിക മിഷ്ണറി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

1908 മെയ് 26ആം തിയതി ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് (അ) ഈ ലോകത്തോട് വിട പറഞ്ഞുകൊണ്ട് തന്റെ പ്രിയങ്കരനായ രക്ഷിതാവിന്റെയടുക്കലേക്ക് യാത്രയായി. ആ മഹാത്മാവിന്റെ വിയോഗത്തെ തുടർന്ന് വിശുദ്ധ ഖുർആന്റെ വാഗ്ദാനവും നബി (സ) ന്റെ പ്രവചനവും അനുസരിച്ച് “ഖിലാഫത്തുൻ അലാ മിഹാജ്ജിന്നു ബ്ബൂവ്വ : “പ്രവാചകത്വത്തിന്റെ മാതൃകയിലുള്ള ഖിലാഫത്ത് ആരംഭിച്ചിരിക്കുന്നു. ഇന്ന് ഹസ്രത്ത് മിർസാ മസ്രൂർ അഹ്മദ് സാഹിബ് (അയ്യദഹുള്ളാഹു തആല ബിന്നസ്രിൽ അസീസ്) ഖലീഫ ത്തുൽ മസീഹ് അഞ്ചാമൻ ആണ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ലോക സാരഥി.

ഇരുന്നൂറിൽപ്പരം രാഷ്ട്രങ്ങളിൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഈ ആഗോള ഇസ്‌ലാമിക ജമാഅത്ത് നൂറോളം ലോകഭാഷകളിൽ വിശുദ്ധ ഖുർആൻ പരിഭാഷ പ്രസിദ്ധീകരിച്ചിരിക്കുന്നു. എല്ലാ ലോക രാജ്യങ്ങളിലും മസ്ജിദുകളും മിഷൻ ഹൗസുകളും പ്രവർത്തിച്ചുവരുന്നു. കൂടാതെ ആയിരത്തിലധികം മിഷനറിമാർ ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.