അല്ലാഹു ആൾമാറാട്ടം നടത്തിയോ?

وَّ قَوۡلِہِمۡ اِنَّا قَتَلۡنَا الۡمَسِیۡحَ عِیۡسَی ابۡنَ مَرۡیَمَ رَسُوۡلَ اللّٰہِ ۚ وَ مَا قَتَلُوۡہُ وَ مَا صَلَبُوۡہُ وَ لٰکِنۡ شُبِّہَ لَہُمۡ ؕ وَ اِنَّ الَّذِیۡنَ اخۡتَلَفُوۡا فِیۡہِ لَفِیۡ شَکٍّ مِّنۡہُ ؕ مَا لَہُمۡ بِہٖ مِنۡ عِلۡمٍ اِلَّا اتِّبَاعَ الظَّنِّ ۚ وَ مَا قَتَلُوۡہُ یَقِیۡنًۢا

അല്ലാഹുവിന്റെ ദൂതനായ മസീഹ് ഈസബ്‌നു മര്‍യമിനെ തീര്‍ച്ചയായും ഞങ്ങള്‍ വധിച്ചിരിക്കുന്നു എന്ന് അവര്‍ പറയുന്നതു നിമിത്തവും (അവര്‍ക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു). വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ വധിച്ചിട്ടില്ല . ക്രൂശിച്ചു  കൊന്നിട്ടുമില്ല. മറിച്ച് അദ്ദേഹം അവര്‍ക്ക് സദൃശീകരിക്കപ്പെടുകയാണുണ്ടായത്. തല്‍സംബന്ധമായി ഭിന്നാഭിപ്പ്രായക്കാരായവര്‍ അക്കാര്യത്തില്‍ സംശയത്തില്‍ തന്നെയാണ് ഊഹത്തെ പിന്‍പറ്റുകയല്ലാതെ അവര്‍ക്ക് അതേപ്പറ്റി യാതൊരു അറിവുമില്ല. അവര്‍ അദ്ദേഹത്തെ ഉറപ്പായും വധിച്ചിട്ടില്ല  (4:158)

ഇവിടെ شبه എന്നുള്ള ക്രിയ അർഥമാക്കുന്നത്, അവനെപ്പോലെ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കിൽ സാമ്യമുള്ളവനാക്കുകയോ ചെയ്തു എന്നാണ്. അപ്പോൾ ചോദ്യം ഉയർന്നുവരുന്നു, “ക്രൂശിക്കപ്പെട്ട ഒരാളെപ്പോലെ” പ്രത്യക്ഷപ്പെട്ട വ്യക്തി ആരാണ്? യഹൂദന്മാർ ക്രൂശിക്കാനും കൊല്ലാനും ശ്രമിച്ചത് ഈസാനബിയെ(അ) വ്യക്തം. മറ്റാരെയും ഇവിടെ അർത്ഥമാക്കാൻ കഴിയില്ല, കാരണം ഇവിടെ ഈ സന്ദർഭത്തിൽ മറ്റൊരു വ്യക്തിയെക്കുറിച്ചും യാതൊരു പരാമർശവുമില്ല. അതിനാൽ, ചില വ്യാഖ്യാതാക്കൾ കണ്ടെത്തിയ സിദ്ധാന്തം, യൂദായോ മറ്റാരെങ്കിലുമോ യേശുവിനെപ്പോലെ പ്രത്യക്ഷപ്പെടുകയും പിന്നീട് അവന്റെ സ്ഥാനത്ത് ക്രൂശിക്കപ്പെടുകയും ചെയ്തുവെന്നുള്ളത് വെറും അസംബന്ധമാണ്. ഈ ആയത്തിൽ യാതൊരു പരാമർശവുമില്ലാത്ത മറ്റൊരാൾക്ക് ഇടം നൽകിക്കൊണ്ട് സന്ദർഭം വളച്ചൊടിക്കാൻ കഴിയില്ല, മാത്രവുമല്ല ഈ സിദ്ധാന്തത്തിനു യാതൊരു പ്രാമാണിക അടിത്തറയുമില്ല.

അപ്പോൾ യേശുവിനെ എങ്ങനെയുള്ളവനാക്കി? സന്ദർഭം ആ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നു. യഹൂദന്മാർ അവനെ ക്രൂശിച്ച് കൊന്നില്ല, എന്നാൽ “ക്രൂശിക്കപ്പെട്ടവനെപ്പോലെ” അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടു, അതിനാൽ അവർ അവനെ ക്രൂശിതനായി മരിച്ചു എന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ യേശുവിനെ “ക്രൂശിക്കപ്പെട്ടവനെ” പോലെയാക്കി. ഈ വ്യാഖ്യാനം സന്ദർഭവുമായി തികച്ചും യോജിക്കുന്നതായി കാണുന്നു എന്നു മാത്രമല്ല, ചരിത്രപ്രസക്തമായ എല്ലാ വസ്തുതകളും വ്യക്തമായി ഉൾക്കൊള്ളുകയും ചെയ്യുന്നു.

ഇനി “അവർ ഊഹത്തെയല്ലാതെ മറ്റൊന്നും പിൻപറ്റുന്നില്ല“ എന്നു വിശദീകരിച്ചുകൊണ്ട്, വിശുദ്ധ ഖുർആൻ മസീഹിനെ കൊലപ്പെടുത്തിയ കാര്യത്തിൽ ജൂതന്മാർ ചിന്താകുഴപ്പത്തിലാണ് എന്നും വ്യക്ത്മാക്കുന്നു. ഈസാനബിയല്ലാത്ത എന്നാൽ അദ്ദേഹത്തെപോലെ തന്നെയുള്ള വെറൊരാളെ ക്രൂശിച്ചു എന്നുള്ളതാണ് അവിടെ സംഭവിച്ചതെങ്കിൽ, തീർച്ചയായും ജൂതന്മാർ ഈസാ വ്യാജനാണ് എന്നുള്ള കാര്യത്തിൽ സത്യം പറയുന്നവരായിരിക്കും നഊദുബില്ലാഹ്. കാരണം പ്രത്യക്ഷത്തിൽ മസീഹിനെപ്പോലെ ഒരാളെ തന്നെ അവർ ക്രൂശിച്ചുകൊലപ്പെടുത്തുകയാണെങ്കിൽ വ്യാജപ്രവാചകന്മാർ കൊല്ലപ്പെടും എന്നുള്ള അവരുടെ വിശ്വാസം ദൃഢമാകും, അങ്ങനെ അല്ലാഹു അവരോട് നീതിപ്പൂർവ്വം പ്രവർത്തിക്കാതെ അവരെ വഞ്ചിച്ചു എന്ന് പറയേണ്ടി വരില്ലേ? അതായത് ഈസാനബി (അ) കുരിശിൽ മരിക്കാതെ രക്ഷനേടിക്കഴിഞ്ഞാൽ അദ്ദേഹം സത്യവാനാണ് എന്നുള്ളത് ഒരു തെളിവാണ്, എന്നാൽ ഇവിടെ ജൂതന്മാർ കാണുമ്പോഴോ.., അതാ അവർക്ക് വന്നു ചേരേണ്ട മസീഹ് എന്ന് വാദിച്ചയാൾ കുരിശിൽ മരിച്ചു കിടക്കുന്നു, അപ്പോൾ ഇയാൾ സത്യവാനല്ല എന്നവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യും, അക്കാര്യത്തിൽ അവരെ അപ്പോൾ എങ്ങനെ പഴിപറയാൻ സാധിക്കും.? അതായത് അല്ലാഹു മനപ്പൂർവ്വം ജൂതന്മാരെ മുഴുവൻ വഴിതെറ്റിച്ചു എന്നാണോ പറയേണ്ടി വരിക..?

വാസ്ത്തവത്തിൽ ഖുർആൻ പറയുന്നത് പോലെ, “മസീഹ് കുരിശിൽ മരണപ്പെട്ടോ“ എന്നുള്ള കാര്യത്തിലായിരുന്നു ജൂതന്മാർക്ക് സംശയം, അതിലേക്ക് തെളിവിനായി ധാരാളം ബൈബിൾ വചനങ്ങളും കാണാൻ സാധിക്കും.

ഈസാനബി(അ) കുരിശിൽ നിന്നു താൻ രക്ഷിക്കപ്പെടും എന്നുള്ളതിനു ചെയ്ത പ്രവചനം മത്തായി 12-40 ഇൽ രേഖപ്പെടുത്തുന്നു. ” യോന മൂന്നു പകലും മൂന്നു രാത്രിയും ഒരു വലിയ മത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഉള്ളിലായിരിക്കും.“ അതായത് “യോനാ പ്രവാചകൻ ജീവനോടെ മത്സ്യത്തിൻ്റെ ഉള്ളിൽ പ്രവേശിക്കുകയും ജീവനോടെ തന്നെ പുറത്തുവരികയും ചെയ്തപോലെ താനും ജീവനോടെ ഭൂമിയുടെ ഉള്ളിൽ (കല്ലറയിൽ) പ്രവേശിച്ച് ജീവനോടെ വരും“ എന്നു സാരം.

ന്യായാധിപൻ പീലാത്തോസിനു ഈസാ(അ)ൻ്റെ നിരപരാധിത്വം വയ്ക്ത്മായി അറിയാവുന്നതും ഈസാനബിയോട് ഒരു പ്രത്യേക മമതയും അയാൾക്ക് ഉണ്ടായിരുന്നതായും ബൈബിളിൽ നിന്നും മനസ്സിലാക്കാം (മത്തായി 27:‌17, 18; മാർക്കോ 15:‌9, 10, 14; ലൂക്കോ 23:‌4, 14, 15, 20,22; യോഹന്നാൻ 18:‌38, 39) ഇതിൽ നിന്നും പിലാത്തോസ് ഈസാനബിയെ ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്താനുള്ള തന്ത്രം മെനഞ്ഞിട്ടുണ്ടാവാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

മത്തായി 27:19ൽ പീലാത്തോസിൻ്റെ ഭാര്യ പീലാത്തോസിനോട് ഈസാനബിയുടെ നിരപരാധിത്വത്തെക്കുറിച്ച് സംസാരിക്കുന്നതായി കാണാം “തന്നെയുമല്ല, പീലാത്തൊസ്‌ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ആളയച്ച്‌ ഇങ്ങനെ അറിയിക്കുകയും ചെയ്‌തിരുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്‌. അദ്ദേഹം കാരണം ഞാൻ ഇന്നു സ്വപ്‌നത്തിൽ ഒരുപാടു കഷ്ടപ്പെട്ടു.” അങ്ങനെയെങ്കിൽ മേല്പറഞ കാര്യത്തിനു സാധ്യതയേറുന്നു.

തുടർന്നു മത്തായി 27:24ൽ പീലാത്തോസ് പൊതുജനമധ്യേ താൻ നിസ്സഹായനായ കാരണത്താൽ “ലഹളയുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ലെന്നു കണ്ടപ്പോൾ പീലാത്തൊസ്‌ വെള്ളം എടുത്ത്‌ ജനത്തിന്റെ മുന്നിൽവെച്ച്‌ കൈ കഴുകിക്കൊണ്ട്‌ പറഞ്ഞു: “ഈ മനുഷ്യന്റെ രക്തത്തിൽ എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!” എന്നു പറഞ്ഞുകൊണ്ട് ആ സമയം പിൻവാങ്ങുകയാണുണ്ടായത്.

ക്രൂശിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ഭടന്മാർ പീലാത്തോസിൻ്റെ ആജ്ഞാനുവർത്തികളായിരുന്നു എന്നു വേണം കരുതാൻ, കാരണം അവർ അത്യന്തം അലിവോടും അനുകമ്പാപൂർവ്വവുമായുമായിരിന്നു ഈസാനബിയോട് പെരുമാറിയത്.

“അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള ഒരു കുറേനക്കാരനെ കണ്ടു. അവർ അയാളെ നിർബന്ധിച്ച്‌ യേശുവിന്റെ ദണ്ഡനസ്‌തംഭം ചുമപ്പിച്ചു“ (മത്തായി 27:32), (മാർക്കോസ് 15:21)

”അവർ യേശുവിനു കയ്‌പുരസമുള്ളൊരു സാധനം കലക്കിയ വീഞ്ഞു കുടിക്കാൻ കൊടുത്തു“ (മത്തായി 27:43). വീഞ്ഞോ വിനാഗിരിയോ മൂരിൽ ചേർത്ത ഈ മിശ്രിതം ഈസാനബിക്ക് മാത്രമാണ് ഭടന്മാർ നൽകിയത്.

“ഉടനെ അവരിൽ ഒരാൾ ഓടിച്ചെന്ന്‌ പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി മുക്കി ഒരു ഈറ്റത്തണ്ടിൽ വെച്ച്‌ യേശുവിനു കുടിക്കാൻ കൊടുത്തു“ (മത്തായി 27:48)

“പുളിച്ച വീഞ്ഞു നിറച്ച ഒരു ഭരണി അവിടെയുണ്ടായിരുന്നു. അവർ നീർപ്പഞ്ഞി അതിൽ മുക്കി ഒരു ഈസോ​പ്പു​ത​ണ്ടിൽ വെച്ച്‌ യേശുവിന്റെ വായോട്‌ അടുപ്പിച്ചു. അതു രുചി​ച്ചിട്ട്‌ യേശു, “എല്ലാം പൂർത്തി​യാ​യി എന്നു പറഞ്ഞ്‌ തല കുനിച്ച്‌ ജീവൻ വെടിഞ്ഞു. (യോഹന്നാൻ 19:29,30)

ഈ പാനീയം കുടിച്ചതിനു ശേഷം തന്നെ ഈസാനബി മരിച്ചു എന്നാണ് ബൈബിളിൽ എന്നാൽ ഈസാനബിയെപ്പോലെ ആരോഗ്യവാനായാ ഒരു യുവാവ് ചുരുങ്ങിയ സമയം മാത്രം (3 മണികൂർ – യോഹന്നാൻ 19:14, മത്തായി 27:46 എന്നിവ നോക്കുക, ആറു മണിക്കൂർ എന്നു മാർക്കോസ് 15:25,33) കുരിശിൽ കിടന്നു മരിക്കുക എന്നുള്ളത് അവിശ്വസിനീയമായ കാര്യമാണ്, കാരണം കുരിശിൽ കിടന്നുള്ള മരണം ദിവസങ്ങളോളം സമയമെടുക്കുന്ന ഒരേർപ്പാടാണ്. ഈ പാനിയത്തിൽ ആ ഭടന്മാർ ഈസാനബിക്ക് മയക്കം വരുത്തുന്ന മിശ്രിതം കലർത്തിയിട്ടുണ്ടാകാനാണു സാധ്യത.

ബാക്കിയുള്ള രണ്ടു പേരുടെയും കാലുകൾ തല്ലിയൊടിക്കപ്പെട്ടു, ഈസാനബിയുടെ കാലുകൾ ഭടന്മാർ ഒടിച്ചില്ല. (യോഹന്നാൻ 19:32,33)

യേശുവിൻ്റെ (ഈസാനബിയുടെ) ശരീരം അന്നേ ദിവസം തന്നെ പീലാത്തോസ് ശിഷ്യന്മാർക്കു വിട്ടുനൽകി , അരിമ​ഥ്യ​ക്കാ​ര​നായ യോ​സേഫ് അതു സ്വീകരിച്ചു എന്നു യോഹന്നാൻ 19:38.

ഈസാനബിയെ കിടത്തിയ കല്ലറ സംഭവസ്ഥലത്തിനു തൊട്ടടുത്തുള്ളതും, ഇന്നേവരെ ആരേയും അടക്കം ചെയ്യാത്തതുമായിരുന്നു എന്നും ബൈബിളിൽ വന്നിരിക്കുന്നു. (യോഹന്നാൻ 19:41)

ഇങ്ങനെ അത്യന്തം നിഗൂഢതനിറഞ്ഞൊരു സാഹചര്യം തന്നെ അവിടെ നിലനിന്നിരുന്നു എന്നു വ്യക്തം, ജൂതന്മാരാണെങ്കിൽ കാലുകൾ തല്ലിയൊടിച്ചു മരണം സംഭവിച്ചു എന്നുറപ്പ് വരുത്താൻ ഭടന്മാരോട് പറഞ്ഞുവെങ്കിലും അവരത് ചെയ്തില്ല എന്നുള്ള കാര്യം ശ്രദ്ധേയമാണ്.

ഇനി ഈസാനബിയെ സംബന്ധിച്ച കാര്യത്തിൽ അവർ വളരെ സംശയത്തിൽ തന്നെയായിരുന്നു എന്നുള്ളതിലേക്ക് താഴെ പറയുന്ന ബൈബിൾ വചനങ്ങൾ വെളിച്ചം വീശുന്നു.

“അടുത്ത ദിവസം, അതായത്‌ ഒരുക്കനാളിന്റെ പിറ്റേന്ന്‌, മുഖ്യപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ മുന്നിൽ ഒത്തുകൂടി ഇങ്ങനെ പറഞ്ഞു: “പ്രഭോ, ‘മൂന്നു ദിവസം കഴിഞ്ഞ്‌ ഞാൻ ഉയിർപ്പിക്കപ്പെടും’ എന്ന്‌ ആ വഞ്ചകൻ ജീവനോടിരുന്നപ്പോൾ പറഞ്ഞതായി ഞങ്ങൾ ഓർക്കുന്നു. അതുകൊണ്ട്‌ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമാക്കി സൂക്ഷിക്കാൻ കല്‌പിക്കണം. അല്ലെങ്കിൽ അവന്റെ ശിഷ്യന്മാർ വന്ന്‌ അവനെ മോഷ്ടിച്ചിട്ട്‌, ‘അവൻ മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടു’ എന്ന്‌ ആളുകളോടു പറയും. അങ്ങനെ സംഭവിച്ചാൽ ഇത്‌ ആദ്യത്തേതിനെക്കാൾ വലിയ ചതിയാകും.” പീലാത്തൊസ്‌ അവരോട്‌, “കാവൽഭടന്മാരുടെ ഒരു ഗണത്തെ വിട്ടുതരാം. പോയി നിങ്ങൾക്ക്‌ ഉചിതമെന്നു തോന്നുന്നതുപോലെ അതു ഭദ്രമാക്കി സൂക്ഷിച്ചോ” എന്നു പറഞ്ഞു (മത്തായി 27:62-65)

وَمَكَرُوا وَمَكَرَ اللَّهُ ۖ وَاللَّهُ خَيْرُ الْمَاكِرِينَ

അവർ (മസീഹിൻ്റെ എതിരാളികൾ) തന്ത്രം പ്രയോഗിച്ചു, അല്ലഹുവും തന്ത്രം പ്രയോഗിച്ചു, തന്ത്രം പ്രയോഗിക്കുന്നവരിൽ അല്ലാഹു ഏറ്റവും ഉത്തമനാണ്. (3:55)