“ത്വവഫ്ഫ“ അറബിഭാഷാ പ്രയോഗത്തിൽ

إِذْ قَالَ اللَّهُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ

അല്ലാഹു പറഞ്ഞസന്ദര്‍ഭം (ഓര്‍ക്കുക). ഓ ഈസാ ! ഞാന്‍ നിന്നെ (പ്രകൃതി സഹജമായ നിലയില്‍) മരിപ്പിക്കുകയും എങ്കലേക്ക് ഉയര്‍ത്തുകയും (ചെയ്യുകയും) (3:56)

ഇനി ഈ വചനത്തില്‍വന്നിട്ടുള്ള “തവഫ്ഫീ“ എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്നുകൂടി നോക്കേണ്ടിയിരിക്കുന്നു. അഹ്മദിയ്യാ പ്രസ്ഥാനത്തിൻ്റെ എതിരാളികള്‍ അതിനു പറയുന്ന അര്‍ത്ഥം ‘പരിപൂര്‍ണ്ണമായി പിടിച്ചെടുക്കുക’ എന്നാണ്. എന്നാല്‍, അല്ലാഹു ആഖ്യയും മനുഷ്യന്‍ കര്‍മ്മവുമായി വരുമ്പോള്‍ തവഫ്ഫീ എന്ന പദത്തിന്റെ അര്‍ത്ഥം അറബി ഭാഷയില്‍ ‘ജീവനെ പിടിക്കുക’ എന്നല്ലാതെ മറ്റൊന്നാവുകയില്ലെന്ന് നാം മനസ്സിലാക്കണം. ഇതു ഞങ്ങളുടെ വാദമാണ്. ഈ വാദം എല്ലാ വിധത്തിലും തെളിയിക്കാന്‍ ഞങ്ങള്‍ ഒരുക്കവുമാണ്.

അല്ലാഹു ആഖ്യയും മനുഷ്യന്‍ കര്‍മ്മവും ആയി വരുമ്പോള്‍ തവഫ്ഫീ എന്ന പദം ജീവനെടുപ്പിക്കുക എന്നതല്ലാത്ത മറ്റൊര്‍ത്ഥത്തില്‍ അറബി സാഹിത്യത്തില്‍ എവിടെയെങ്കിലും പ്രയോഗിച്ചതായി കാണിച്ചു തരാന്‍ ഹദ്‌റത്ത് മിർസാ ഗുലാം അഹ്മദ്(അ) എതിരാളികളായ മൗലവിമാരെ അടിക്കടി വെല്ലുവിളിക്കുകയും അവര്‍ക്ക് വമ്പിച്ച സമ്മാനം കൊടുക്കാമെന്ന് വിളംബരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അറബി ശബ്ദകോശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട താജുല്‍ അറൂസില്‍ എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്:

توفاه الله عز وجل اذا قبض نفسه

“തവഫ്ഫാഹുല്ലാഹു എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അല്ലാഹു അവന്റെ ജീവനെ പിടിച്ചു എന്നാണ്.”

വീണ്ടും ഇങ്ങനെയും എഴുതിയിരിക്കുന്നു:

توفي فلان اذا مات ആരെങ്കിലും മരണപ്പെട്ടാൽ توفيّ فلانٌ എന്നു പറയും.

‘തവഫ്ഫീ’ എന്ന പദത്തിന്റെ അര്‍ത്ഥം (അല്ലാഹു ആഖ്യയും മനുഷ്യന്‍ കര്‍മ്മവുമാവുമ്പോള്‍) ജീവനെപ്പിടിക്കുക എന്നുമാത്രമാണെന്ന് സ്പഷ്ടമായി.

ഉറക്കത്തിലും ഒരു വിധത്തിലുള്ള ജീവനെപ്പിടിക്കല്‍ നടക്കുന്നുണ്ട്. അതിനാല്‍ ചില സന്ദർഭങ്ങളില്‍ ‘ഉറക്കുന്നു’ എന്നതിനും ഈ പദം പ്രയോഗിക്കപ്പെടും. ഉറക്കത്തിലെ ‘ജീവനെപ്പിടിക്കല്‍’ താല്‍ക്കാലികവും അപൂര്‍ണ്ണവുമാകുന്നു. അതുകൊണ്ട് തവഫ്ഫീയുടെ സ്ഥിരവും പൂര്‍ണ്ണവുമായ അര്‍ത്ഥം മരിപ്പിക്കുക എന്നു തന്നെയാണ്. അതിനാല്‍ ‘തവഫ്ഫീ’ എന്ന പദം ഉറക്കുക എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുമ്പോള്‍, മരണ സമയത്തെ പരിപൂര്‍ണ്ണമായ റൂഹിനെപ്പിടിക്കലല്ല, നേരെമറിച്ച് ഉറക്കത്തിലെ ജീവനെപ്പിടിക്കലാണ് ഉദ്ദേശ്യമെന്നു വ്യക്തമാകുന്നതിനു വേണ്ടി സൂചനകള്‍ ഉണ്ടായിരിക്കുന്നതാണ്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് നോക്കുക:

وَ ہُوَ الَّذِیۡ یَتَوَفّٰٮکُمۡ بِالَّیۡلِ

രാത്രികാലത്ത് നിങ്ങളുടെ ജീവനെപ്പിടിക്കുന്നത് അല്ലാഹുതന്നെയാണ് (വി.ഖുര്‍ആന്‍ 6:61).

ഇവിടെ ‘തവഫ്ഫീ’ എന്ന പദം ഉറക്കത്തില്‍ ജീവനെപ്പിടിക്കുക എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് ‘രാത്രിയില്‍’ എന്ന സൂചന നല്കപ്പെട്ടിരിക്കുന്നു. എന്നാല്‍, മരണത്തിലെ ജീവനെപ്പിടിക്കലിനുവേണ്ടി ‘തവഫ്ഫീ’ എന്ന പദം പ്രയോഗിക്കുമ്പോള്‍ സൂചന നല്കുന്ന പദത്തിന്റെ ആവശ്യമേയില്ല. അല്ലാഹു പറയുന്നത് നോക്കുക:

فَاِمَّا نُرِیَنَّکَ بَعۡضَ الَّذِیۡ نَعِدُہُمۡ اَوۡ نَتَوَفَّیَنَّکَ

അല്ലയോ, പ്രവാചകാരേ, അവിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കിയിട്ടുള്ള ശിക്ഷകളില്‍ ചിലത് നാം നിനക്കു കാണിച്ചു തരും; അല്ലെങ്കില്‍ നാം നിന്നെ മരിപ്പിക്കും (നിന്റെ മരണത്തിനു ശേഷം അവ നിറവേറ്റുമെന്നര്‍ത്ഥം) (വി. ഖുര്‍ആന്‍ 40:78)

മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുകയാണ്:

رَبَّنَاۤ اَفۡرِغۡ عَلَیۡنَا صَبۡرًا وَّ تَوَفَّنَا مُسۡلِمِیۡنَ

ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് നീ ക്ഷമ പ്രദാനം ചെയ്താലും; നിനക്ക് വഴിപ്പെട്ട നിലയില്‍ ഞങ്ങളെ മരിപ്പിച്ചാലും! (വി. ഖുര്‍ആന്‍ 7:127)

ഈ രണ്ട് വചനങ്ങളിലും ‘തവഫ്ഫീ’ എന്ന പദം മരിപ്പിക്കുക എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചിട്ടുള്ളത്. അതിനോടുകൂടി ഒരു സൂചനയൊട്ടില്ലതാനും. ‘തവഫ്ഫീ’ എന്ന പദത്തിന്റെ വ്യാഖ്യാനത്തില്‍ ‘ഇബ്‌നു ഹസ്മ്’ പറയുന്നത് അതിന്റെ ഉദ്ദേശ്യം ഒന്നുകില്‍ ഉറക്കമോ അല്ലെങ്കില്‍ മരണമോ ആണെന്നാണ്. അതോടുകൂടിത്തന്നെ അദ്ദേഹം പറയുകയാണ്: ഈസാനബിയുടെ കാര്യത്തില്‍ ഉറക്കം ഉദ്ദേശ്യമാവാന്‍ നിവൃത്തിയില്ല. അതിനാല്‍ മരണമെന്ന അര്‍ത്ഥമെടുക്കുകയേ തരമുള്ളൂ. (അല്‍മുഹല്ലാ, ജില്‍ദ് 1, ഭാ.23)

وَ کُنۡتُ عَلَیۡہِمۡ شَہِیۡدًا مَّا دُمۡتُ فِیۡہِمۡ ۚ فَلَمَّا تَوَفَّیۡتَنِیۡ کُنۡتَ اَنۡتَ الرَّقِیۡبَ عَلَیۡہِمۡ

ഞാന്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. എന്നാല്‍ നീ എന്നെ മരിപ്പിച്ചപ്പോള്‍ അവരുടെ മേല്‍നോട്ടക്കാന്‍ നീ തന്നെയായി (5:118)

കൂടാതെ മേൽ കൊടുത്തിരിക്കുന്ന ആയത്തിനെറ്റി ചിന്തിക്കുകയാണെങ്കിലും ‘തവഫ്ഫീ’ എന്ന പദം മരിപ്പിക്കുക എന്ന അര്‍ത്തിലാണ് അതില്‍ പ്രയോഗിച്ചിട്ടുള്ളതെന്ന് മനസ്സിലാകുന്നതാണ്. “ഞാന്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളംകാലം അവരുടെ കാര്യത്തില്‍ ഞാന്‍ സാക്ഷിയായിരുന്നു, നീ എന്റെ ജീവനെിപ്പിടിച്ചതിനുശേഷം…. എന്നാണ് ഈസാനബി(അ) പറയുന്നത്. ഇവിടെ, അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളംകാലം എന്നു പറഞ്ഞതുതന്നെ തെളിയിക്കുന്നുണ്ട് അവരില്‍നിന്ന് വേര്‍പെട്ട് അവരുടെ ഇടയില്‍ ഇല്ലാതെയാവുന്ന ജീവനെപ്പിടിക്കലാണ് ഉദ്ദേശ്യമെന്ന്. എന്തെന്നാല്‍ “ഞാന്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം“ എന്നര്‍ത്ഥം വരുന്ന “മാദുംതുഫീഹിം“ എന്ന വാക്കിന്റെ എതിരിലാണ് “നീ എന്റെ ജീവനെപ്പിടിച്ചതിനുശേഷം“ എന്നര്‍ത്ഥം വരുന്ന “ഫലമ്മാ തവഫ്ഫയ്തനീ“ എന്ന പദം പ്രയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് ഇവിടെ ഉറക്കത്തിലെ ജീവനെപ്പിടിക്കല്‍ ഉദ്ദേശ്യമായിരിക്കാന്‍ തരമില്ല.

ഉറക്കത്തിലെ ജീവനെപ്പിടിക്കല്‍ അവരുടെ ഇടയില്‍ ജീവിച്ചിരുന്ന കാലത്തിനെതിരിലല്ല, അതിനുള്ളില്‍തന്നെ സംഭവിച്ചിട്ടുള്ളതാണ്. അവിടെയാവട്ടെ “തവഫ്ഫയ്തനീ“ എന്ന പദത്തെ “മാംദുംതു“ എന്ന പദത്തിനെതിരിലായിട്ടാണ് വെച്ചിരിക്കുന്നത്. അതിനാല്‍, ഇവിടെ ‘തവഫ്ഫീ’ എന്നതിനു മരിപ്പിക്കുക എന്നു മാത്രമാണ് അര്‍ത്ഥമെന്നും ആ മരണത്തിന്റെ ഫലമായി ഈസാനബി എന്നേയ്ക്കുമായി തന്റെ അനുയായികളില്‍നിന്ന് വേര്‍പെട്ടിരിക്കുന്നുവെന്നും സ്പഷ്ടമായി. എന്നിട്ടും ‘തവഫ്ഫീ’ എന്ന പദത്തിന്മേല്‍ പിടിച്ചുതൂങ്ങുന്നുവെങ്കില്‍ അത് അങ്ങേയറ്റം ദുശ്ശാഠ്യമാണ്. ‘തവഫ്ഫീ’ എന്ന പദം മറ്റു വല്ലവരേയും പറ്റി പ്രയോഗിക്കുമ്പോള്‍ അതിനു മരിപ്പിക്കുക എന്നും ഈസാനബി(അ)യെ പറ്റിയാകുമ്പോള്‍ മാത്രം അതിന് ആകാശത്തിലേക്ക് എടുപ്പിക്കുകയെന്നും അര്‍ത്ഥം കൽപിക്കുന്നത് അല്‍ഭുതകരമായിരിക്കുന്നു!