ഈസാ നബി (അ)ൻ്റെ മരണത്തെക്കുറിച്ച് തിരുനബി (സ) നൽകിയ സൂചന

മരണാനന്തരം വിചാരണവേളയിൽ താനും ഈസാ നബി (അ) നൽകിയ അതേ മറുപടിയായിരിക്കും നൽകുക എന്ന് ഹസ്രത്ത് മുഹമ്മദ് നബി (സ) പറഞ്ഞ കാര്യം ഹദീസിൽ രേഖപ്പെട്ടതായി കാണാം.

حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا شُعْبَةُ، أَخْبَرَنَا الْمُغِيرَةُ بْنُ النُّعْمَانِ، قَالَ سَمِعْتُ سَعِيدَ بْنَ جُبَيْرٍ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ خَطَبَ رَسُولُ اللَّهِ صلى الله عليه وسلم فَقَالَ يَا أَيُّهَا النَّاسُ إِنَّكُمْ مَحْشُورُونَ إِلَى اللَّهِ حُفَاةً عُرَاةً غُرْلاً ـ ثُمَّ قَالَ ـ {‏كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُهُ وَعْدًا عَلَيْنَا إِنَّا كُنَّا فَاعِلِينَ‏} إِلَى آخِرِ الآيَةِ ـ ثُمَّ قَالَ ـ أَلاَ وَإِنَّ أَوَّلَ الْخَلاَئِقِ يُكْسَى يَوْمَ الْقِيَامَةِ إِبْرَاهِيمُ، أَلاَ وَإِنَّهُ يُجَاءُ بِرِجَالٍ مِنْ أُمَّتِي فَيُؤْخَذُ بِهِمْ ذَاتَ الشِّمَالِ، فَأَقُولُ يَا رَبِّ أُصَيْحَابِي‏. فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ‏. فَأَقُولُ كَمَا قَالَ الْعَبْدُ الصَّالِحُ {‏وَكُنْتُ عَلَيْهِمْ شَهِيدًا مَا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ‏} فَيُقَالُ إِنَّ هَؤُلاَءِ لَمْ يَزَالُوا مُرْتَدِّينَ عَلَى أَعْقَابِهِمْ مُنْذُ فَارَقْتَهُمْ ‏‏.

ഹദ്റത്ത് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി (സ) പ്രഭാഷണം നടത്തിക്കൊണ്ട് പറഞ്ഞു: “ജനങ്ങളേ…….. ഖിയാമത്ത് നാളിൽ എന്റെ ഉമ്മത്തിലെ ചില ആളുകളെ നരകത്തിലേക്ക് തള്ളിക്കൊണ്ട് പോകും. അപ്പോൾ ഞാൻ പറയും ഇതെന്റെ അനുയായികളാണ്. മറുപടി നൽകപ്പെടും. താങ്കൾക്ക് ശേഷം ഇവർ എന്തെല്ലാമാണ് ചെയ്തതെന്ന് താങ്കൾക്ക് അറിയില്ല. ആ സമയത്ത് അല്ലാഹുവിന്റെ സാത്വികനായ ദാസൻ പറഞ്ഞത് പോലെ ഞാൻ പറയും. അതായത് ഞാൻ അവരുടെ ഇടയിൽ ഉണ്ടായിരുന്നിടത്തോളം കാലം ഞാൻ അവർക്ക് മേൽ സാക്ഷിയായിരുന്നു. നീ എന്നെ മരിപ്പിച്ചപ്പോൾ നീ തന്നെയായി അവരുടെ മേൽനോട്ടക്കാരൻ.

(സ്വഹീഹ് ബുഖാരി, ഭാഗം: 3, പേജ് : 1411 കിത്താബുത്തഫ്സീർ, സൂറ : മാഇദ).

തൻ്റെ ഉമ്മത്ത് വഴിപിഴച്ചു പോയതിനെപറ്റി ഹസ്രത്ത് ഈസാനബി(അ)നോട് വിചാരണ നാളിൽ ചോദിക്കപ്പെടുമ്പോൾ അദ്ദേഹം നൽകിയ ഉത്തരം തന്നെ താനും പറയും എന്നു പറഞ്ഞുകൊണ്ട് തിരുനബി (സ) ഈസാ നബിയുടെ മരണം വ്യക്തമാക്കുന്നു. “ഞാൻ അവരിൽ ഉണ്ടായിരുന്നിടത്തോളം കാലം, ഞാൻ അവരുടെ മേൽനോട്ടക്കാരനായിരുന്നു, എന്നാൽ നീ എന്നെ മരിപ്പിച്ചപ്പോൾ, നീ തന്നെയായി അവരുടെ മേൽനോട്ടക്കാരൻ“, ഇത്ര വ്യക്തമായി സ്വഹീഹായ ഹദീസുകളിൽ രേഖപ്പെട്ടു കിടക്കുന്ന കാര്യങ്ങളിന്മേൽ തർക്കം വരാനുള്ള എന്ത് സാധ്യതാണുള്ളത് ?.

 

മുഹമ്മദ് നബി (സ) ഈ ആയത്ത് അതുപോലെ തന്നെ അവിടെ എടുത്തുദ്ധരിച്ചുക്കൊണ്ട് താനും ഈസാ നബിയെ പൊലെ മരണമടഞ്ഞു പോവുകയും, അതിനു ശേഷം ഈസാ (അ)ൻ്റെ ഉമ്മത്ത് വഴിപിഴച്ചുക്കൊണ്ട് നരകാവകാശികളായ പോലെ തൻ്റെ ഉമ്മത്തിലെ ചിലരെ നരകത്തിൽ പ്രവേശിപ്പിക്കപ്പെടുമെന്നും അപ്പോൾ താൻ അതിൻ്റെ ഉത്തരവാദിത്ത്വത്തിൽ നിന്നും ഈസാനബി(അ) ഏതുപ്രകാരം ജാമ്യമെടുത്തുവോ അതുപോലെ, അതേ കാരണം കൊണ്ടുതന്നെ താനും ജാമ്യമെടുക്കും എന്നാണു പറയുന്നത്. ആ കാരണം എന്നുള്ളത് “മരണം“ എന്നുള്ളതല്ലാതെ മറ്റൊന്നുമല്ല.

ഹദ്‌റത്ത് മുഹയുദ്ദീനുബ്‌നു അറബി (റഹ്) സൂറ : മാഇദയുടെ അവസാന ആയത്തുകള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ട് പറയുന്നു:

‘വകുന്‍തു അലയ്ഹിം ശഹീദന്‍‘ എന്നതില്‍ അവരുടെ മേല്‍നോട്ടക്കാരന്‍ ഹാജരുണ്ടായിരുന്നു. അവരെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അവര്‍ക്ക് ശിക്ഷണവും നല്‍കിയിരുന്നു.

‘മാ ദുംത്തു ഫീഹിം‘ അതായത് ഞാന്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നിടത്തോളം കാലം.

‘ഫലമ്മാ തവഫ്ഫയ്ത്തനി‘ നീ എന്നെ ഇല്ലാതാക്കിയാപ്പോള്‍ (മരിപ്പിച്ചപ്പോള്‍).

‘കുന്‍ത്ത അന്‍ത്തര്‍ റഖീബ അലയ്ഹിം‘ ഞാന്‍ ഇല്ലാതായ കാരണം നീയാണ് അവരുടെ മേല്‍നോട്ടക്കാരനായത്.

‘വ അന്‍ത്ത അലാക്കുല്ലി ശയ്ഇന്‍ ശഹീദ്‘ നീ ഹാജരുള്ളവനും സാന്നിധ്യമുള്ളവനുമാണ്. അല്ലാത്തപക്ഷം ഇത് സംഭവിക്കുമായിരുന്നില്ല. (തഫ്‌സീറുല്‍ ഖുര്‍ആനുല്‍ കരീം. ഭാഗം: 1, പേജ്: 354)

ഇതിൽ നിന്നെല്ലാം തന്നെ ഈസാ നബി(അ) ൻ്റെ മരണം  സംഭവിച്ചു കഴിഞ്ഞിരുന്നു എന്നുള്ളത് ഹസ്രത്ത് നബികരീം (സ) യുടെയും, സ്വഹാബത്തിൻ്റെയും, മുൻ കാല പണ്ഡിതരുടെയും വിശ്വാസമായിരുന്നു എന്നും, ഇതൊരു പുതിയ ആശയമേ അല്ലായെന്നും വ്യക്തം.