ഖിലാഫത്ത് ദിനത്തിന്റെ പ്രാധാന്യം

ഇസ്ലാമിക ഖിലാഫത്തിന്റെ ആരംഭം

ഹദ്‌റത്ത് റസൂല്‍ തിരുമേനി (സ) യുടെ വഫാത്തിനെ തുടര്‍ന്ന് ഹദ്‌റത്ത് അബു ബക്കര്‍ (റ) ഒന്നാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഖിലാഫത്തിനെക്കുറിച്ച് ഹദ്‌റത്ത് ആയിശ (റ) പറയുന്നു. നബി (സ) വഫാത്തായപ്പോള്‍ എന്റെ പിതാവ് തിരുനബിയുടെ പ്രതിനിധിയാക്കപ്പെട്ടു. അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒരു പര്‍വ്വതത്തിന് മുകളിലാണ് വന്ന് വീണിരുന്നതെങ്കില്‍ അത് തവിടുപൊടിയാകുമായിരുന്നു. (ഇസാലത്തുല്‍ ഖുലഫാഅ് ഹദ്‌റത്ത് ശാഹ് വലിയുല്ലാഹ് ദഹ്‌ലവി)

ഇബ്‌നു ഖുല്‍ദൂന്‍ എഴുതുന്നു മുസ്‌ലിംകള്‍ തിരുനബി (സ) യുടെ വഫാത്തിനെ തുടര്‍ന്ന് അനുയായികളുടെ കുറവും എതിരാളികളുടെ ആധിക്യവും കാരണം മഴയുള്ള തണുത്ത രാത്രിയില്‍ ഒറ്റപ്പെട്ട ആട്ടിന്‍ കുട്ടിയെ പോലെയായിരുന്നു (ഇബ്‌നു ഖുല്‍ദൂന്‍ ഭാഗം.2 പേജ് 65)

അന്‍സാറും മുഹാജിറും

ഇസ്‌ലാമിക ഖലീഫ തങ്ങളില്‍ നിന്ന് ആകണമെന്നും കുറഞ്ഞപക്ഷം, രണ്ട് പേര്‍ക്കും ഓരോ അമീര്‍ ആകാമെന്നും അന്‍സാറുകളിലെ (മദീനക്കാരായ മുസ്‌ലിംകള്‍) ചിലര്‍ അഭിപ്രായപ്പെട്ടു. ആ സമയത്ത് ഹദ്‌റത്ത് ബശീര്‍ ബിന്ത് സഅദ് (റ) അന്‍സാരികളെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അന്‍സാര്‍ സഹോദരന്‍മാരെ അല്ലാഹുവാണെ സത്യം മുശ്‌രികീങ്ങളെ നേരിട്ടുള്ള ജിഹാദില്‍ മുഹാജിറുകളെക്കാന്‍ നാം മുന്‍പിലാണ്. ഇത് നാം ദൈവപ്രീതിക്ക് തിരുനബിയെ അനുസരിച്ചു കൊണ്ടും നമ്മളുടെ ശുദ്ധിക്കും വേണ്ടി മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ മിഥ്യാഭിമാനവും സംശയകരമായ രീതിയിലും പെരുമാറുന്നത് നമുക്ക് ഭൂഷണമല്ല. ദീനീ സേവനത്തിനുള്ള പ്രതിഫലത്തിന് ഭൗതികതയുടെ മണം ഉണ്ടാകരുത്. നമുക്ക് പ്രതിഫലം അല്ലാഹുവിന്റെ പക്കലാണ്. അത് നമുക്ക് മതിയാകേണ്ടതുമാണ്. നബി (സ) ഖുറൈശികളില്‍ പെട്ട ആളായിരുന്നു. അവര്‍ തന്നെയാണ് ആ (ഖിലാഫത്തിനും) അര്‍ഹരായിട്ടുള്ളവര്‍. അവസാനമായി ശണ്ഠ കൂടാന്‍ …………നിമിത്തമാക്കാതിരിക്കട്ടെ. അന്‍സാരികളേ, അല്ലാഹുവിനെ സൂക്ഷിക്കുക മുഹാജിരീങ്ങളുമായി ഭിന്നിക്കരുത്. ഈ സന്ദര്‍ഭത്തില്‍ ഹദ്‌റത്ത് അബൂക്കര്‍ (റ) ഹദ്‌റത്ത് ഉമര്‍ (റ), ഹദ്‌റത്ത് ഉസ്മാന്‍, ഹദ്‌റത്ത് അബൂ ഉബെയ്ദുബിന്‍ ജര്‍റാന് (റ) ന്റെയും കൈപിടിച്ച് അന്‍സാറുകളെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നിങ്ങള്‍ പറഞ്ഞ ഈ എല്ലാ നന്മകളും തീര്‍ച്ചയായും നിങ്ങള്‍ക്കാണുള്ളത്. ചില അറബികള്‍ ഖുറൈശികള്‍ക്ക് ഉന്നതകുല മഹിമയുള്ളതുകൊണ്ട് മറ്റാരുടേയും നേതൃത്വം അംഗീകരിക്കുകയില്ല. തുടര്‍ന്ന് ഉമര്‍(റ)നെയും ഹദ്‌റത്ത് സെയ്ദ്(റ) നേയും നോക്കിക്കൊണ്ട് പറഞ്ഞു. ഞാന്‍ ആഗ്രഹിക്കുന്നത്, നിങ്ങള്‍ ഇവരില്‍ ആര്‍ക്കെങ്കിലും ബൈഅത്ത് ചെയ്യണമെന്നാണ്. ഞങ്ങള്‍ ഇത് നിര്‍ദ്ദേശിച്ചതു കാരണം എന്റെ ശിരസ്സ് അക്രമിക്കപ്പെട്ടാലും ഞാനത് ഗൗനിക്കുന്നില്ല.

നബി(സ) ന്റെ വഫാത്തിന് ശേഷം മറ്റൊരു അന്‍സാരിയായി ഹദ്‌റത്ത് ഹബ്ബാസ് ബ്‌നു മന്‍ദര്‍(റ) എഴുന്നേറ്റു വീണ്ടും പറഞ്ഞത് രണ്ട് കൂട്ടര്‍ക്ക് വെവ്വേറെ അമീര്‍ ആകാമെന്നാണ്. വീണ്ടും സംഗതി സങ്കീര്‍ണ്ണമാകുന്നതു കണ്ടപ്പോള്‍ ഹദ്‌റത്ത് ഉമര്‍ (റ) അദ്ദേഹത്തോട് അബൂക്കര്‍ (റ)ന്റെ മഹത്വത്തേയും നബി (സ) തന്റെ അഭാവത്തില്‍ നമസ്‌ക്കരിക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചതും ഓര്‍മ്മപ്പെടുത്തിയെങ്കിലും അദ്ദേഹം വഴങ്ങുന്നുണ്ടായിരുന്നില്ല. ഉമര്‍ (റ) ചോദിച്ചു. അബൂബക്കര്‍ (റ)നെ നബി (സ) ഇമാമാക്കിയിരിക്കെ അദ്ദേഹത്തെക്കാളും മുന്‍പില്‍ നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയാണോ. ഹബ്ബാസ് (റ) പറഞ്ഞു. തീര്‍ച്ചയായും അക്കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനെ ശരണം പ്രാപിക്കണം. തുടര്‍ന്ന് ഉമര്‍ (റ) അബൂക്കര്‍ (റ) നെ വിളിച്ചുകൊണ്ട് പറഞ്ഞു. ഉബ്‌സുത്ത് യദക്ക യാ അബൂക്കര്‍ അബൂക്കര്‍ താങ്കള്‍ കൈ നീട്ടിയാലും, അങ്ങിനെ ഹദ്‌റത്ത് ഉമര്‍ (റ) അബൂബക്കര്‍ (റ) ന്റെ കൈപിടിച്ച് ബൈഅത്ത് ചെയ്തു. തുടര്‍ന്ന് പറഞ്ഞു. അങ്ങയോട് നബി(സ) നമസ്‌ക്കാരത്തില്‍ ഇമാമത്തിന് കല്‍പിച്ചതാണ്. താങ്കള്‍ തന്നെയാണ് ഖലീഫത്തുല്ലാഹ്. ഞങ്ങള്‍ താങ്കള്‍ക്ക് ബൈഅത്ത് ചെയ്യാനുള്ള കാരണം താങ്കള്‍ അല്ലാഹുവിന്റെ റസൂലിന് ഞങ്ങളേക്കാളെല്ലാം പ്രിയങ്കരനായിരുന്നതിനാലാണ്.

തിരുനബി(സ) ന്റെ വഫാത്തിന്റെ ദിവസം അതായത് AD 632 മെയ് 26 ( ഹിജ്‌റ 11, റബീഉല്‍ അവ്വല്‍ 1) നായിരുന്നു ഈ ഖിലാഫത്ത് സ്ഥാപിതമായത്. ഹദ്‌റത്ത് ഉമർ(റ)നെ തുടര്‍ന്ന് ഹദ്‌റത്ത് ഉബയ്യ് ബ്‌നു ജര്‍റാഹ് (റ), അന്‍സാറുകളില്‍ നിന്ന് ഹദ്‌റത്ത് ബശീര്‍ ബിന്‍ സഅദ് (റ) ഹദ്‌റത്ത് സൈദ് ബിനു സാബിത്ത് (റ) എന്നിവരും യഥാക്രമം ബൈഅത്ത് ചെയ്തു. തുടര്‍ന്ന് മറ്റെല്ലാവരും ഹദ്‌റത്ത് അബൂക്കര്‍(റ)ന് ബൈഅത്ത് ചെയ്യുകയുണ്ടായി. ഇത് ചരിത്രത്തില്‍ ബൈഅത്തെ സഖീഫ, ബൈഅത്തെ ഖാസ്സ എന്നീ പേരുകളില്‍ പ്രസിദ്ധമാണ്.

(അവലമ്പം: അൽ ഹഖ്, 2012, മെയ് – പ്രൊഫസർ മൌലാനാ ഹാദി അലി ചൌധരി ക്യാനഡ)

ഹദ്‌റത്ത്  ഹുദൈഫ (റ), നബി തിരുമേനി(സ)നോട് ഫിത്‌നകളേയും ഫസാദുകളേയും കുറിച്ച് അന്വേഷിക്കുകയായിരുന്നു. നബി(സ) പറഞ്ഞു: അത് സമുദ്രത്തിലെ തിരമാലകള്‍ കണക്കെ ശക്തമായിരിക്കും. പിന്നീട് ഒരിക്കല്‍ ഇതേക്കുറിച്ച് ഹദ്‌റത്ത്  ഉമര്‍(റ) മായി സംസാരിച്ചുകൊണ്ടിരിക്കേ ഹുദൈഫ(റ) പറഞ്ഞു; നബി (സ) ഈ ഫിത്‌നകളുടെ മാര്‍ഗത്തില്‍ ഒരു കവാടം അടഞ്ഞു കിടക്കുന്നതായി പറഞ്ഞിട്ടുണ്ടായിരുന്നു. ഹദ്‌റത്ത് ഉമര്‍ (റ) ചോദിച്ചു; ഫിത്‌നകള്‍ക്ക് മുമ്പേ ആ വാതില്‍ തുറക്കപ്പെടുമോ അതോ തകര്‍ക്കപ്പെടുമോ? ഹുദൈഫ (റ) പറഞ്ഞു: തകര്‍ക്കപ്പെടുമെന്നാണ് നബി(സ) പറഞ്ഞത്. അതു കേട്ടപ്പോള്‍ അസ്വസ്തനായിക്കൊണ്ട് ഹദ്‌റത്ത് ഉമര്‍ (റ) പറഞ്ഞു: അത് തകര്‍ക്കപ്പെടുമെങ്കില്‍ പിന്നെ ഒരിക്കലും അടയുന്നതല്ല. (ബുഖാരി)

ഈ ശക്തമായ കവാടം ഖിലാഫത്തെ റാശിദ ആയിരുന്നുവെന്ന് ഹദ്‌റത്ത് ഉമര്‍ (റ) മനസ്സിലാക്കിയിരുന്നു. ഹദ്‌റത്ത് ഉമര്‍(റ) ന്റെ ശഹാദത്ത് ആ വാതിലില്‍ വീണ ആദ്യത്തെ വിള്ളലായിരുന്നു. ഹദ്‌റത്ത് അലി(റ) ന്റെ ശഹാദത്തോടുകൂടി ആ കവാടം പൊളിക്കപ്പെട്ടു. തുടര്‍ന്ന് ഖിലാഫത്ത് പരുക്കന്‍ സ്വേച്ഛാധിപത്യ ഭരണങ്ങള്‍ക്ക് വഴി മാറുകയും സുശക്തവും പ്രബലവുമായ ഇസ്‌ലാമിക സാമ്രാജ്യം അനേകമനേകം നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെടുകയുമുണ്ടായി. അവര്‍ക്ക് ശക്തിയും പ്രതാപവും വിനഷ്ടമായി. അവരില്‍ പലരും തങ്ങളുടെ നിലനില്‍പ്പിനു വേണ്ടി ചിലപ്പോള്‍ അമേരിക്കയുടെ, മറ്റ് ചിലപ്പോള്‍ ബ്രിട്ടന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നു. സകലരും ഭിക്ഷാപാത്രവുമായി യാചിച്ച് നില്‍ക്കുകയാണ്. ചിലര്‍ക്ക് ചിന്താസ്വാതന്ത്ര്യം പോലും അടിയറവ് പറയേണ്ടി വന്നിരിക്കുന്നു. അന്യരുടെ അടിമത്തം അഭിമാനമായി അവര്‍ സ്വീകരിച്ചിരിക്കുകയാണ്. ചിലര്‍ ഭൂമുഖത്തു നിന്ന് പാടെ നിഷ്‌കാസിതരാക്കട്ടെു.

സ്വാതന്ത്ര്യത്തിന്റേയും അടിമത്തത്തിന്റേയും പ്രശ്‌നത്തിനു തന്നെ പ്രസക്തി നഷ്ടമായിരിക്കുന്നു. ഒരു കാലത്ത് യൂറോപ്യന്‍ നാടുകള്‍ക്ക് ഇസ്‌ലാമിക സംസ്‌കാരം പഠിപ്പിച്ചവര്‍, പടിയിറക്കപ്പെടുകയും മസ്ജിദുകളും മഖ്ബറകളും മനോഹര സൗധങ്ങളും രോദന ചരിത്രം നിശബ്ദമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതേ, സ്‌പെയ്‌നിനെ കുറിച്ചാണ് പറയുന്നത്. അവിടെ പിന്നെ ബാങ്കു കൊടുക്കാനും നമസ്‌കരിക്കാനും എന്തിന് മുസ്‌ലിമെന്ന് പറയാന്‍ പോലും ആരും അവശേഷിച്ചില്ല. ആത്മീയ മൂല്യശോഷണം ഇതിലും ദയനീയമായിരുന്നു. അന്ധവിശ്വാസങ്ങള്‍ ഈമാനായും അനാചാരങ്ങള്‍ സല്‍ക്കര്‍മങ്ങളായും മുസ്‌ലിംകള്‍ സ്വീകരിച്ചു തുടങ്ങി. സമുദായത്തിന് വെളിച്ചം പകരേണ്ട ഉലമാക്കള്‍ തമസ്സിന്റെ പ്രണേതാക്കളായിമാറി.

അങ്ങിനെ ഉമ്മത്ത് എല്ലാ നിലക്കും അധ:പ്പതിച്ചപ്പോഴാണ് അല്ലാഹു വാഗ്ദത്ത മഹ്ദീ മസീഹിനെ നിയോഗിച്ചുകൊണ്ട് ജീവല്‍ ജലം നല്‍കിയത്. അങ്ങിനെ ജീവസത്ത തിരിച്ചു കിട്ടിയ ഉമ്മത്തിന് അല്ലാഹു വീണ്ടും ഖിലാഫത്തുന്‍ അലാ മിന്‍ഹാജി ന്നുബുവ്വ മുഖേന നവചൈതന്യം പ്രധാനം ചെയ്തിരിക്കുന്നു. ഇന്ന് അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത് 202 രാഷ്ട്രങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. അന്താരാഷ്ട്രാ സമൂഹവുമായി സംവദിക്കുന്ന ഏക ആഗോള ഇസ്‌ലാമിക പ്രസ്ഥാനം അഹ്മദിയ്യാ ജമാഅത്തും നേതൃത്വം അഹ്മദിയ്യാ ഖിലാഫത്തുമാണ്. ഈ അനുഗ്രഹ ലബ്ധിയില്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിച്ചു കൊണ്ട് ഖിലാഫത്തിന്റെ പ്രാധാന്യവും മഹത്വവും ഓര്‍ക്കാനും തലമുറകളെ ഓര്‍മിപ്പിക്കാനുമാണ് മെയ് 27 ന് ഖിലാഫത്ത് ദിനം ആചരിക്കുന്നത്.