നബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്?

അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ നാലാം ഖലീഫയായിരുന്ന ഹദ്റത്ത് മിർസാ താഹിർ അഹ്മദ് (റഹ്)ന്റെ ചോദ്യോത്തര പംക്തി(മജ്ലിസെ ഇർഫാനിൽ)യിൽ നിന്നും

സമ്പാ: അബുസ്വബാഹ്, അൽ-ഹഖ് ഫെബ്രുവരി 2012

ചോദ്യം:

നബി(സ) ഖാത്തമുന്നബിയ്യീന്‍ ആയിരിക്കെ ഇമാം മഹ്ദിയെ നബിയെന്ന് അംഗീകരിക്കുന്നതില്‍ എന്ത് സാംഗത്യമാണുള്ളത്?

ഉത്തരം:

ഈ ചോദ്യം നേരത്തേയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആയത്ത് ഖാത്തമുന്നബിയ്യീന്‍ ആരുടെ ശ്രേഷ്ഠതക്ക് വേണ്ടിയാണോ അവതരിപ്പിച്ചത് ആ തിരുനബിയാണ്, തനിക്ക് ശേഷം ഒരു നബിവരുമെന്ന് പ്രവചിക്കുന്നത്. മുസ്‌ലിമിലെ ഹദീസില്‍ 4 തവണ നബിയുല്ലാഹ് എന്ന് പറയുകയും ചെയ്തിട്ടുണ്ട്.

നബി( സ), അദ്ദേഹത്തെ നബിയുല്ലാഹ് എന്ന് പറയുമ്പോള്‍ അതേ അര്‍ഥത്തില്‍ വിശ്വസിക്കാതെ തരമില്ല. അത് ഖാത്തമുന്നബിയ്യീന്‍ ആയത്തിന് എതിരുമല്ല.

മറ്റൊന്ന് ഇമാം മഹ്ദിയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണഗതിയും നബി ആണെന്നുതന്നെയാണ്. അതുകൊണ്ട് തന്നെ നബി എന്ന് പയുന്നതില്‍ എന്ത് പ്രശ്‌നമാണുള്ളത്?

നിങ്ങളുടെ വിശ്വാസത്തെ നല്ലപോലെ മനസിലാക്കുകയും, പ്രതീക്ഷിക്കപ്പെടുന്ന ഇമാം മഹ്ദിയില്‍ നബിയുടെ രണ്ട് ഗുണങ്ങള്‍ ഇല്ലേയെന്നും നോക്കുക. അതായത്,

1. അദ്ദേഹത്തെ അല്ലാഹു, ഇല്‍ഹാം മുഖേനയാണ് നിയമിക്കുക.

2. അദ്ദേഹത്തില്‍ വിശ്വസിക്കേണ്ടത് നിര്‍ബന്ധമാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു നോക്കുക, മനുഷ്യന്‍മാരില്‍ നബിമാരെയല്ലാതെ ആരിലും വിശ്വസിക്കല്‍ അനിവാര്യമാക്കിയിട്ടില്ല. നോക്കുക, മലക്കുകളില്‍ വിശ്വസിക്കണം. ദൈവിക ഗ്രന്ഥങ്ങളില്‍ വിശ്വസിക്കണം. മനുഷ്യന്മാരില്‍ നബിമാരെ വിശ്വസിക്കുന്നതും നിര്‍ബന്ധമാക്കിയിരിക്കുന്നു. നബി അല്ലാത്ത ആരിലും വിശ്വസിക്കേണ്ടത് നിര്‍ബന്ധമാക്കിയിട്ടില്ല.

ഈ രണ്ട് സവിശേഷതകളും നബിക്കുള്ളതാണ്. ഞങ്ങളുടെ വിശ്വാസം തന്നെയാണ് നിങ്ങളുടെതും. വെറും വിശ്വാസത്തില്‍ വ്യത്യാസമുണ്ടാകാമെങ്കിലും, പേരിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകുന്നതല്ല. നിങ്ങള്‍ മഹ്ദി ഇമാമിനെ നബിയെന്ന് പറയുന്നില്ലെങ്കിലും അദ്ദേത്തെക്കുറിച്ച് വിശ്വസിക്കുന്നത്, അല്ലാഹു അദ്ദേഹത്തെ നിയോഗിക്കുമെന്നും അദ്ദേഹത്തില്‍ വിശ്വസിക്കേണ്ടത് അനിവാര്യമാണെന്നുമാണ്.

നുബുവ്വത്തിന്റെ ഈ വിവക്ഷയനുസരിച്ച് ഞങ്ങള്‍ ഹദ്‌റത് വാഗ്ദത്ത മസീഹ് (അ)നെ നബിയാണെന്ന് അംഗീകരിക്കുന്നു. അതായത് ദൈവിക വചനങ്ങളില്‍ ഈ രണ്ട് സംഗതികളാണുള്ളത്. അത് രണ്ടും ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ രണ്ട് സംഗതികള്‍ കുഫ്ര്‍ ആണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഇമാം മഹ്ദി വരുമ്പോള്‍ അദ്ദേഹത്തെ അംഗീകരിച്ചുകൊണ്ട് നിങ്ങള്‍ കാഫിറാവുന്നതാണ്. അന്നും ഈ രണ്ട് സംഗതികളും ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ നമുക്ക് അഭിപ്രായ വ്യത്യാസമേ ഇല്ല.

ഖാത്തമുന്നബിയ്യീനെക്കുറിച്ച് ഞങ്ങളുടെ വിശദീകരണം തന്നെയാണ് നിങ്ങള്‍ക്കുമുള്ളത്. പക്ഷേ, ശരിയായി കാണാനും സത്യം വാക്കുകള്‍കൊണ്ട് പ്രഖ്യാപിക്കാനും നിങ്ങള്‍ക്ക് ആര്‍ജവമില്ലെന്ന് മാത്രം.

(മജ്‌ലിസ് ഇര്‍ഫാന്‍ 27.2.1983)