സൂറത്തു-ന്നൂറിൽ നിന്നുമുള്ള സൂചന

وَعَدَ اللّٰہُ الَّذِیۡنَ اٰمَنُوۡا مِنۡکُمۡ وَ عَمِلُوا الصّٰلِحٰتِ لَیَسۡتَخۡلِفَنَّہُمۡ فِی الۡاَرۡضِ کَمَا اسۡتَخۡلَفَ الَّذِیۡنَ مِنۡ قَبۡلِہِمۡ ۪ وَ لَیُمَکِّنَنَّ لَہُمۡ دِیۡنَہُمُ الَّذِی ارۡتَضٰی لَہُمۡ وَ لَیُبَدِّلَنَّہُمۡ مِّنۡۢ بَعۡدِ خَوۡفِہِمۡ اَمۡنًا ؕ یَعۡبُدُوۡنَنِیۡ لَا یُشۡرِکُوۡنَ بِیۡ شَیۡئًا ؕ وَ مَنۡ کَفَرَ بَعۡدَ ذٰلِکَ فَاُولٰٓئِکَ ہُمُ الۡفٰسِقُوۡنَ

“നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം നല്കിയിരിക്കുന്നു. ഏതുവിധം അവര്‍ക്കു മുമ്പേ കഴിഞ്ഞവരില്‍ അവന്‍ ഖലീഫമാരെ നിലനിറുത്തിയോ അതേവിധത്തില്‍ അവരിലും ഖലീഫമാരെ നിലനിറുത്തുമെന്ന്”(വി.ഖുര്‍ആന്‍ 24:56).

اِنَّاۤ اَرۡسَلۡنَاۤ اِلَیۡکُمۡ رَسُوۡلًا ۬ۙ شَاہِدًا عَلَیۡکُمۡ کَمَاۤ اَرۡسَلۡنَاۤ اِلٰی فِرۡعَوۡنَ رَسُوۡلًا

“നാം ഏതുപ്രകാരം ഫിര്‍ഔന്റെ അടുക്കലേക്ക് ഒരു ദൂതനെ അയച്ചുവോ അതുപ്രകാരം നിങ്ങള്‍ക്ക് സാക്ഷിയായിക്കൊണ്ട് ഒരു ദൂതനെ നിങ്ങളുടെ അടുക്കലേക്ക് നാം അയച്ചിരിക്കുന്നു” (വി.ഖുര്‍ആന്‍ 73:16).

അല്ലാഹു ഈ വാക്യത്തില്‍ നബിതിരുമേനിയെ മൂസാനബിയോട് സാദൃശ്യപ്പെടുത്തിയിരിക്കുന്നു. ആ നിലയ്ക്ക് സുറഃ നൂറിലെ വാക്യത്തില്‍ അവര്‍ക്ക് മുമ്പേ കഴിഞ്ഞവര്‍ എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് മൂസാനബിയുടെ ജനങ്ങളാണെന്നു വ്യക്തമായി. ഇനി നമുക്ക് മൂസാനബിയുടെ ജനങ്ങളില്‍ വന്ന ഖലീഫമാരെ നോക്കാം. മൂസാനബിക്ക് ശേഷം അദ്ദേഹത്തിന്റെ ജനങ്ങളില്‍ തൗറാത്തിന്റെ സേവനത്തിനായി തുടരെത്തുടരെ അനേകം ഖലീഫമാര്‍ വന്നു കൊണ്ടിരുന്നു. അവസാനം 13 നൂറ്റാണ്ടുകള്‍ക്കു ശേഷം മസീഹിന്റെ ആവിര്‍ഭാവമുണ്ടായി. അദ്ദേഹം മൂസാനബിയുടെ ഖലീഫമാരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠനായിരുന്നു. ‘മൂസവിയ്യാ ഉമ്മത്തിലെ ‘ഖാത്തമുല്‍ഖുലഫാ’ആയിരുന്നു അദ്ദേഹമെന്നു പറയാം.

ഖലീഫമാരുടെ ആഗമനം സംബന്ധിച്ച് നബിതിരുമേനിയുടെ ജനത്തെ മൂസാനബിയുടെ ജനത്തോട് ഉപമിക്കുകയും മൂസാനബിയുടെ ജനങ്ങളില്‍ ഖലീഫമാര്‍ വന്നുകൊണ്ടിരുന്നതു പോലെ നബി തിരുമേനിയുടെ ഉമ്മത്തിലും ഖലീഫമാര്‍ വരുമെന്ന് വാഗ്ദാനം ചെയ്യപ്പെടുകയും ചെയ്തിരിക്കയാല്‍ മുസ്‌ലിം ജനതയില്‍ അവസാനമായി ഇസ്രായീലീ മസീഹിന്റെ പ്രകൃതിയോടുകൂടിയ ‘ഖാത്തമുല്‍ഖുലഫാ’ എന്ന സ്ഥാനമര്‍ഹിക്കുന്ന ഒരു ഖലീഫ, വരേണ്ടത് അത്യാവശ്യമാണ്. സൂറഃനൂറിലെ മേല്‍വാക്യത്തില്‍ മുസ്‌ലിംകള്‍ക്കായി സാധാരണ ഖലീഫമാരുടെ ആഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം അടങ്ങിയിരിക്കുന്നതു പോലെത്തന്നെ, ഇസ്രായീല്‍ മസീഹിന്റെ സദൃശനും മഹാശ്രേഷ്ഠനുമായ ഒരു ഖലീഫയുടെ ആഗമനത്തെക്കുറിച്ചുള്ള വാഗ്ദാനവും അടങ്ങിയിട്ടുണ്ടെന്ന് ഇതുകൊണ്ട് സ്ഥാപിതമായി. അദ്ദേഹം മുഹമ്മദീ മസീഹെന്ന് വിളിക്കപ്പെടുന്നതാണ്.

വരാനുള്ള മസീഹിനെക്കുറിച്ച് തിരുനബി(സ)  “നബിയുല്ലാഹ്“ എന്ന് പറയപ്പെട്ടിരിക്കുന്നു. അങ്ങനെ ഈ ഉമ്മത്തിൽ നുബൂവ്വത്തിൻ്റെ തുടർച്ച അല്ലാഹുവിൻ്റെ തീരുമാനം അനുസ്സരിച്ചു തന്നെയുള്ളതാണ് എന്നുള്ളതും വ്യക്തമാകുന്നു.