ദർസ് 12: “ഖിലാഫത്ത്“

സൂഫിവര്യർ എഴുതിയിട്ടുണ്ട്, ഒരു വ്യക്തി ഏതെങ്കിലും ദിവ്യപുരുഷന്‍റെയോ റസൂലിന്‍റെയോ നബിയുടെയോ ഖലീഫയാകാനിരുക്കുമ്പോൾ അല്ലാഹുവിന്‍റെ ഭാഗത്ത് നിന്ന് ഏറ്റവുമാദ്യം സത്യം അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ഇടപ്പെടുന്നു. ആ റസൂലിന്‍റെ അല്ലെങ്കില്‍ ആ ദിവ്യപുരുഷന്‍റെ  വഫാത്ത് സംഭവിക്കുമ്പോള്‍ ലോകത്ത് ഒരു ഭൂകമ്പസമാനമായ അവസ്ഥയുണ്ടാകുന്നു. അത്യന്തം ഭയാനകമായ സമയമാകുന്നു അത്. പക്ഷെ അല്ലാഹു ഏതെങ്കിലും ഖലീഫ മുഖേന ആ സ്ഥിതിക്ക് വിരാമമിടുന്നു. അനന്തരം പുതിയരൂപത്തിൽ ഖലീഫ മുഖേന സംസ്കരണവും ഉദ്ധാരണവും സംഭവിക്കുമാറാകുന്നു. നബി(സ) തിരുമേനി എന്തുകൊണ്ട് ഖലീഫയെ നിശ്ചയിക്കാതിരുന്നു എന്നതിന് പിന്നിലുള്ള രഹസ്യവും ഇതുതന്നെയായിരുന്നു. അതായത്, അല്ലാഹു ഖലീഫയെ നിയോഗിക്കുമെന്നും അത് അവന്റെതന്നെ ജോലിയാണെന്നും അതില്‍ ഒരു പിഴവും സംഭവിക്കില്ലെന്നും നബി(സ) തിരുമേനിക്ക് നല്ലപോലെ അറിയാമായിരുന്നു. അപ്രകാരം അല്ലാഹു ഹദ്റത്ത് അബൂബക്കര്‍ സിദ്ധീഖ് (റ) നെ പ്രസ്തുത ദൗത്യത്തിനായി ഖലീഫയാക്കുകയും ഏറ്റവുമാദ്യം സത്യം അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ ഇടുകയും ചെയ്തു.

(മൽഫൂദാത്ത് വാ. 5, പേ. .524, 525)

രണ്ടുവിധത്തിലുള്ള ശക്തിപ്രഭാവങ്ങള്‍ ദൈവം വെളിപ്പെടുത്തുന്നതാണ്. ഒന്നാമതായി നബിമാരുടെ കൈകള്‍ മുഖേന ദിവ്യശക്തിയുടെ ഹസ്തം കാണിക്കുന്നു. രണ്ടാമതായി, നബി ചരമം പ്രാപിച്ചാലുള്ള വിഷമം നേരിടേണ്ടി വരികയും ശത്രുക്കള്‍ വളരെ പ്രബലരാവുകയും പ്രവാചകന്‍റെ ദൗത്യം കുഴപ്പത്തിലായെന്നും ജമാഅത്ത് അഥവാ പ്രസ്ഥാനം ഇപ്പോള്‍ നശിച്ചുപോകുകയാണെന്നും ഉറപ്പിച്ചുകൊണ്ട് അതിലെ ആളുകള്‍ തന്നെ ഭാവിയെക്കുറിച്ച് സംശയാലുക്കളാകുകയും നിരാശപ്പെട്ടു തുടങ്ങുകയും, അവരുടെ നടുവൊടിഞ്ഞ നിലയില്‍ നിര്‍ഭാഗ്യരായിട്ടുള്ള നിരവധിപേര്‍ മതനിരാസത്തിലേക്കുള്ള വഴിയില്‍ നീങ്ങുകയും ചെയ്യുമ്പോള്‍ സര്‍വ്വ ശക്തനായ ദൈവം രണ്ടാം തവണ തന്‍റെ ഊക്കേറിയ അത്ഭുതശക്തി വെളിപ്പെടുത്തുകയും തകര്‍ച്ചയിലെത്തിയ ജമാഅത്തിന്‍റെ കാലുറപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, അന്ത്യം വരെ സഹനം കൈകൊള്ളുന്നവര്‍ക്ക് ദൈവത്തിന്‍റെ ഈ അത്ഭുത ദൃഷ്ടാന്തം കാണാന്‍ സാധിക്കുന്നു.

അല്ലയോ പ്രിയപ്പെട്ടവരേ, പണ്ടുപണ്ടേയുള്ള ദൈവത്തിന്‍റെ സുന്നത്തിതാണ്, അവന്‍ രണ്ടുതരം ദിവ്യശക്തി പ്രതിഭാസം കാണിക്കുന്നു. ഇങ്ങനെ ശത്രുക്കളുടെ രണ്ടുതരം ആഹ്ലാദാഭാസങ്ങളേയും അവന്‍ തകര്‍ത്തുകളയുന്നു. അതുകൊണ്ട് അല്ലാഹുവിന്‍റെ പണ്ടുപണ്ടേയുള്ള ആ സമ്പ്രദായം ഇപ്പോള്‍ ഉപേക്ഷിച്ചുകളയുക സംഭവ്യമല്ല. ഞാന്‍ ഇപ്പോള്‍ വിവരിച്ച കാര്യത്തില്‍ നിങ്ങള്‍ ദുഖിതരാകേണ്ടതില്ല. നിങ്ങള്‍ അസ്വസ്ഥരാകുകയും വേണ്ട. എന്തുകൊണ്ടെന്നാല്‍, നിങ്ങളില്‍ രണ്ടാം ഖുദ്റത്ത് നിങ്ങള്‍ ദര്‍ശിക്കേണ്ടത് അത്യാവശ്യമാകുന്നു. അത് വരുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമമായിരിക്കും. എന്തുകൊണ്ടെന്നാല്‍ അത് ശാശ്വതമാകുന്നു. അതിന്‍റെ പരമ്പര ഖിയാമത്ത് നാള്‍ വരെ മുറിഞ്ഞുപോകുന്നതല്ല. ഞാന്‍ പോകാത്തിടത്തോളം രണ്ടാം ഖുദ്റത്ത് വരുന്നതല്ല. എന്നാല്‍ ഞാന്‍ പോയിക്കഴിഞ്ഞാല്‍ അല്ലാഹു രണ്ടാം ഖുദ്റത്ത് നിങ്ങളിലേക്ക് അയക്കും. ആ രണ്ടാം ഖുദ്റത്ത് അല്ലാഹു ‘ബറാഹീനെ അഹ്മദിയ്യാ’യില്‍ വാഗ്ദാനം ചെയ്തതു പ്രകാരം എന്നെന്നും നിങ്ങളോടൊപ്പം ഉണ്ടാകും…

(അല്‍വസിയ്യത്)

ത്വാലിബെ ദുആ: അബൂ അയ്മൻ

This Post Has One Comment

  1. Mohamed Zakkaria

    വളരെ ഉപകാരപ്രദം.ഇനിയും മസീഹ് മൗഊദി (അ)െൻ്റെ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്ത് ഇടണെന്നേപേക്ഷിക്കുന്നു. ദുആ െചയ്യുന്നു.
    താങ്കളുടെ ദുആക്കളിൽ ഓർക്കണെന്നേക്ഷിക്കുന്നു.

Comments are closed.